ദുബായ്: [gcc.truevisionnews.com] ഔദ്യോഗിക തിരക്കുകൾക്ക് ഇടവേള നൽകി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ജനങ്ങളോടൊപ്പം സമയം ചെലവഴിച്ചു.
സാമൂഹിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ദുബായ് ലഞ്ച്’ പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം ദെയ്റയിലെ 200 പ്രമുഖരെയും കുടുംബങ്ങളെയും നേരിൽ കണ്ടത്.
അൽ ഖവാനീജ് മജ്‌ലിസിൽ നടന്ന സംഗമത്തിൽ മുഹമ്മദ് ജുമ അൽ നബൂദയുടെ ക്ഷണം സ്വീകരിച്ചാണ് ഷെയ്ഖ് ഹംദാൻ പങ്കെടുത്തത്. അതിഥികളുമായി സൗഹൃദസംഭാഷണം നടത്തി അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ കിരീടാവകാശിയുടെ ലളിതമായ സമീപനം ശ്രദ്ധേയമായി.
ഒരു ചെറുബാലനെ ചേർത്തുപിടിച്ച് വാത്സല്യം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പ്രവാസികളടക്കം വലിയ പ്രതികരണം നേടുകയും ചെയ്തു.
നഗരത്തിന്റെ ശക്തി അളക്കേണ്ടത് ആകാശത്തോളം ഉയരുന്ന കെട്ടിടങ്ങളിലൂടെയല്ല, മറിച്ച് ജനങ്ങൾക്കിടയിലെ ഐക്യത്തിലൂടെയാണെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. കാരുണ്യവും ആതിഥ്യമര്യാദയും ഉത്തരവാദിത്വബോധവുമാണ് ദുബായുടെ സാമൂഹിക അടിത്തറയെന്നും ഈ മൂല്യങ്ങൾ വരുംതലമുറയ്ക്ക് പകർന്നുനൽകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
2026നെ ‘കുടുംബ വർഷമായി’ പ്രഖ്യാപിച്ച സാഹചര്യത്തിൽ വികസന നയങ്ങളുടെ കേന്ദ്രബിന്ദുവിൽ ജനങ്ങളെയാണെന്ന് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദ് അറിയിച്ചു. വരും ദിവസങ്ങളിൽ ദുബായുടെ വിവിധ മേഖലകളിൽ ‘ദുബായ് ലഞ്ച്’ പരിപാടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Dubai, Sheikh Hamdan


































