ദുബായ് : (gcc.truevisionnews.com) സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമിലും പ്രവർത്തിക്കുന്ന വ്യാജ നിക്ഷേപ സ്ഥാപനങ്ങൾക്കെതിരെ ജാഗ്രതാനിർദേശവുമായി ദുബായ് പൊലീസ്. മാസത്തിൽ 10 ശതമാനംവരെ ലാഭം വാഗ്‌ദാനം ചെയ്താണ് തട്ടിപ്പ്. ഇത്തരം വാഗ്‌ദാനങ്ങളിലെല്ലാം വഞ്ചനയുടെ ലക്ഷണങ്ങളുണ്ട്.
അനധികൃത കമ്പനികൾ അറിയപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പേരും ലോഗോയും പകർത്തി വിശ്വാസ്യത സൃഷ്ടിക്കുന്നതായും കണ്ടെത്തി. പലർക്കും നിയന്ത്രണ ഏജൻസികളിൽനിന്ന് ഒരുതരം ലൈസൻസുമില്ല.
തട്ടിപ്പുകാരിൽ ചിലർ പിരമിഡ് രീതിയിലാണ് പ്രവർത്തിക്കുന്നത്. പുതിയ നിക്ഷേപകരിൽനിന്ന് വരുന്ന പണം ഉപയോഗിച്ച് മുന്പത്തെ നിക്ഷേപകർക്ക് തുക നൽകും. പിന്നീട് പൂർണമായി അപ്രത്യക്ഷമാകുന്നതായും പൊലീസ് വ്യക്തമാക്കി. നിയന്ത്രിത നിക്ഷേപ മേഖലയിലോ ധനകാര്യ വിപണിയിലോ പ്രതിമാസം 10 ശതമാനം ലാഭം യാഥാർഥ്യമല്ല.
ഉയർന്ന ലാഭം വാഗ്‌ദാനം ചെയ്യുന്നിടത്ത് ഉയർന്ന അപകട സാധ്യതയുണ്ടാകും. നിക്ഷേപിക്കുന്നതിന് മുന്പ് കമ്പനികളുടെ ലൈസൻസ് ഔദ്യോഗിക ചാനലുകൾ വഴി ഉറപ്പുവരുത്തണം. സംശയാസ്പദമായ പരസ്യങ്ങളോ പ്രവർത്തനങ്ങളോ കണ്ടാൽ ‘eCrime’ പ്ലാറ്റ്‌ഫോം വഴിയോ 901 നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു.
fake investment scams dubai police warns

































