റിയാദ്: ( gccnews.in ) സൗദി അറേബ്യയിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത മഴയായിരിക്കുമെന്നും ഇത് വെള്ളിയാഴ്ച വരെ തുടരുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
മക്ക, ബഹ, അസീർ, ജസാൻ മേഖലകളിൽ ഇടത്തരം മുതൽ കനത്ത മഴ വരെ അനുഭവപ്പെടും. നജ്റാൻ മേഖലയിൽ മിതമായ മഴയും മദീനയിൽ നേരിയ മഴയും ഉണ്ടാകുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
മക്കയിലെ തായിഫ്, മെയ്സാൻ, അദാം, അർദിയാത് പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരിക്കും. ഇവിടങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ഏറെയാണ്. കൂടാതെ പൊടിക്കാറ്റും ആലിപ്പഴ വീഴ്ചയും ഉണ്ടാകും. മക്ക സിറ്റി, അൽ ജുമും, അൽ കാമിൽ, ബഹ്റ എന്നിവിടങ്ങളിൽ നേരിയത് മുതൽ ഇടത്തരം വരെ മഴയുണ്ടാകുമെന്നും അറിയിച്ചു.
അതേസമയം, കിഴക്കൻ പ്രവിശ്യകൾ, റിയാദ്, നജ്റാൻ, ജസാൻ, അസിർ, അൽ ബഹ, മക്ക എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയോടൊപ്പം ആലിപ്പഴ വീഴ്ചക്കും സാധ്യതയുണ്ട്. കാറ്റും സജീവമായിരിക്കും. ഇവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഖാസിം, മദീന മേഖലകളിലും തബൂക്കിലെ തീരദേശ മേഖലകളിലും ശക്തിയായ പൊടിക്കാറ്റ് വീശുകയും ചെയ്യും.
പൗരന്മാർക്കും താമസക്കാർക്കും അതീവ ജാഗ്രത നിർദേശം ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നൽകിയിട്ടുണ്ട്. ജനങ്ങളോട് സുരക്ഷിതരായി ഇരിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലോ താഴ്വാര പ്രദേശങ്ങളിലോ പോകരുതെന്നും മുന്നറിയിപ്പ് നൽകി. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അധികൃതർ നൽകുന്ന സുരക്ഷ മാർഗ്ഗനിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും ജനറൽ ഡയറക്ടറേറ്റ് എടുത്തുപറഞ്ഞു.
#Extreme #caution #issued #SaudiArabia #rain #continue #until #Friday