മസ്കത്ത്: (gcc.truevisionnews.com) ഒമാനിൽനിന്ന് പ്രവാസി സ്ത്രീ അനധികൃതമായി സംഭാവനായായി സ്വീകരിച്ച് നാട്ടിലേക്ക് കടന്നുകളഞ്ഞത് 2,45,000 റിയാലുമായെന്ന് അധികൃതർ. ഹാല റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഫസ്റ്റ് പബ്ലിക് പ്രോസിക്യൂട്ടർ റാഷ അൽ അബ്ദലിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബന്ധപ്പെട്ട അധികൃതരിൽനിന്നും അംഗീകാരമൊന്നും നേടാതെ വളരെ കുറഞ്ഞ കാലയളവിലാണ് ഇത്രയും തുക ഇവർ പിരിച്ചെടുത്തത്. അനധികൃതമായി പണപ്പിരിവ് നടത്തുന്നതിനെതിരെ സാമൂഹിക വികസന മന്ത്രാലയം നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ തടവും പിഴയും ഉൾപ്പെടെ ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. അനധികൃത ധനസമാഹരണത്തെ വ്യക്തമായി പരാമർശിക്കുന്ന ഒമാനി പീനൽ കോഡിലെ ആർട്ടിക്കിൾ 299 ഉം 300 ഉം മന്ത്രാലയം എടുത്തുകാട്ടുകയുണ്ടായി.
ആർട്ടിക്കിൾ 299 പ്രകാരം, ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ സംഭാവനകൾ സ്വീകരിക്കുകയോ പൊതുജനങ്ങളിൽനിന്ന് പണം ശേഖരിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് മൂന്നുമാസം വരെ തടവോ 200 മുതൽ 600 റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
അത്തരം അനധികൃതമായി ശേഖരിച്ച തുക കോടതി പിടിച്ചെടുക്കും. തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാം. അനധികൃതമായി പണം ശേഖരിച്ച് വിദേശത്തേക്ക് കടത്തിയാൽ ഒരു വർഷംവരെ തടവും 1,000 മുതൽ 2,000 റിയാൽ വരെ പിഴയും ഉൾപ്പെടെ ശിക്ഷകൾ നടപടികൾക്ക് വിധേയമാകുമെന്ന് ആർട്ടിക്കിൾ 300 പറയുന്നു.
ഈ ഫണ്ടുകൾ കണ്ടുകെട്ടാനുള്ള അധികാരവും കോടതിയിൽ നിലനിർത്തിയിട്ടുണ്ട്. പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾ സുതാര്യവും നിയന്ത്രിതവുമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ പിഴകൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
#Unauthorized #moneycollection #Expatriate #woman #smuggled #Riyals #country