ദുബായ്: (gcc.truevisionnews.com) യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ യുപി സ്വദേശി ഷഹ്സാദി ഖാൻ്റെ സംസ്കാരം നാളെ നടക്കും. വധശിക്ഷ നടപ്പാക്കിയ ശേഷവും നിയമസഹായം തുടരുന്നു എന്ന മറുപടിയാണ് കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയിൽ നൽകിയിരുന്നത്.
യുഎഇയിൽ ഷഹ്സാദി ഖാൻറെ വധിശിക്ഷ നടപ്പാക്കിയതിൽ അമർഷത്തിലാണ് ഇന്ത്യ. വധശിക്ഷ നടപ്പാക്കി 12 ദിവസത്തിനു ശേഷമാണ് ഇന്ത്യയെ അറിയിച്ചത്. യുപിയിലെ ബാൻഡ സ്വദേശി ഷഹ്സാദി ഖാൻ്റെ വധിശിക്ഷ യുഎഇ നടപ്പാക്കിയത് കഴിഞ്ഞ മാസം പതിനഞ്ചിനാണ്.
എന്നാൽ ഇന്ത്യയെ ഇക്കാര്യം അറിയിച്ചത് 28നാണെന്ന് വിദേശകാര്യമന്ത്രാലയം ദില്ലി ഹൈക്കോടതിയിൽ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളിൽ തൻ്റെ വധശിക്ഷ നടപ്പാക്കുമെന്ന് ഷെഹ്സാദി ഖാൻ വീട്ടുകാരെ ടെലിഫോൺ വിളിച്ച് അറിയിച്ചിരുന്നു.
അവസാന ആഗ്രഹം എന്ന നിലയ്ക്കാണ് ഈ ഫോൺവിളിക്ക് യുഎഇ അധികൃതർ അനുമതി നൽകിയത് എന്നാണ് സൂചന. ഷഹ്സാദിയുടെ പിതാവ് ഈ വിവരം ഉടൻ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് കിട്ടിയ വിവരം വധശിക്ഷ നടപ്പാക്കിയില്ല എന്നായിരുന്നു.
നിയമസഹായത്തിനുള്ള നടപടികൾ തുടർന്നും എംബസി സ്വീകരിക്കുകയും ചെയ്തു. അഭിഭാഷകനെ ഏർപ്പെടുത്താനും അപ്പീൽ നൽകാനും ദയാഹർജി നൽകാനുമൊക്കെ എംബസി ഇടപെട്ടിരുന്നു. എന്നാൽ വധശിക്ഷ നടപ്പാക്കിയത് അറിയാനാകാത്തത് വിദേശകാര്യ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരിക്കുകയാണ്.
യുപിയിലെ തന്നെ ആഗ്രയിലെ ഒരു കുടുംബത്തോടൊപ്പമാണ് ഷഹ്സാദി കെയർടേക്കറായി അബുദാബിയിലേക്ക് പോയത്. നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചതിൽ തനിക്ക് പങ്കുണ്ട് എന്ന ഷെഹ്സാദിയുടെ വീഡിയോ തെളിവാക്കിയാണ് കോടതി വധശിക്ഷ നൽകിയത്.
എന്നാൽ വീട്ടുകാർ ഈ വീഡിയോ ഭീഷണിപ്പെടുത്തി റെക്കോഡ് ചെയ്തു എന്നാണ് ഷഹ്സാദിയുടെ കുടുംബം ആരോപിക്കുന്നത്. 33 കാരിയായ ഷഹ്സാദി ഖാൻറെ സംസ്കാരം നാളെ യുഎഇയിൽ തന്നെ നടക്കും.
#funeral #UP #native #ShahzadiKhan #who #sentenced #death #UAE #held #tomorrow.