മസ്‍കത്ത്: ഒമാനില്‍ പ്രവാസി യുവാവ് ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം.
ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയില്‍ (Civil Defence and Ambulance Authority) നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഔദ്യോഗിക പ്രസ്‍താവന വ്യക്തമാക്കി.
നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ ഖാബില്‍ വിലായത്തിലായിരുന്നു ദാരുണമായ അപകടം നടന്നത്. ഇവിടെയുള്ള ഒരു ഫാമില്‍ സ്ഥാപിച്ചിരുന്ന ഭൂഗര്‍ഭ വാട്ടര്‍ ടാങ്കിലാണ് പ്രവാസി മുങ്ങിമരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്‍തവനയില്‍ പറയുന്നു.
മരണപ്പെട്ടത് ഏഷ്യക്കാരനാണെന്നതൊഴികെ ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ രണ്ട് കാറുകൾ കൂട്ടിയിടിച്ച് ആറു പേർ മരണപ്പെടുകയും രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദ് പ്രവിശ്യയിൽ പെട്ട ശഖ്‌റക്കു സമീപമായിരുന്നു സംഭവം. ശഖ്‌റാക്ക് പടിഞ്ഞാറ് 18 കിലോമീറ്റർ ദൂരെ അൽസ്വഹൻ റോഡിൽ ഇന്നലെ പുലർച്ചെയാണ് അപകടം സംഭവിച്ചത്.
കുവൈത്ത് രജിസ്‌ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ കാറും സൗദി രജിസ്‌ട്രേഷനുള്ള പിക്കപ്പും നേര്‍ക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളിലും തീ പടർന്നു പിടിച്ചു.
കാർ ഡ്രൈവറും മൂന്നു സ്ത്രീകളും കുടുംബത്തിലെ വീട്ടുജോലിക്കാരിയും പിക്കപ്പ് ഓടിച്ചിരുന്ന യുവാവുമാണ് അപകടത്തിൽ മരിച്ചത്. കാർ യാത്ര ചെയ്‍തിരുന്ന മൂന്നും അഞ്ചും വീതം വയസ് പ്രായമുള്ള രണ്ടു കുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണതാണ് ജീവനോടെ രക്ഷപ്പെടാൻ കുട്ടികളെ സഹായിച്ചത്. പരിക്കേറ്റ കുട്ടികളെ ശഖ്‌റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlight: Expatriate youth drowned in underground water tank and died

























.jpeg)










