#Latest News #Saudi Arabia #Saudi Crackdown #Iqama Violation #Gulf News
റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 15,200-ലധികം വിദേശികളെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ജൂൺ 18 മുതൽ 24 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ അറസ്റ്റിലായത്. പിടിയിലായവരിൽ 7,500 ഓളം പേർ താമസ നിയമ ലംഘകരും, 4,400 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, മൂവായിരത്തിലധികം പേർ തൊഴിൽ നിയമ ലംഘകരുമാണ്.
രാജ്യത്തേക്ക് നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,763 പേരും സുരക്ഷാസേനയുടെ പിടിയിലായിട്ടുണ്ട്. ഇവരിൽ 55 ശതമാനം എത്യോപ്യൻ പൗരന്മാരും 44 ശതമാനം യമനികളുമാണ്. കൂടാതെ, നിയമലംഘകർക്ക് താമസ-യാത്രാ സൗകര്യങ്ങളോ ജോലിയോ നൽകി സഹായിച്ച 22 സ്വദേശി-വിദേശി തദ്ദേശവാസികളെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവിൽ 2,073 സ്ത്രീകൾ ഉൾപ്പെടെ 26,400 വിദേശികൾ ശിക്ഷാ നടപടികൾ നേരിടുന്നുണ്ട്. യാത്രാ രേഖകളില്ലാത്ത 16,300 പേരെ ഔട്ട്പാസിനായി നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 3,618 പേരുടെ ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുമ്പോൾ, നടപടികൾ പൂർത്തിയാക്കിയ 11,200-ലധികം പേരെ ഇതിനകം നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ സഹായിക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. കൂടാതെ കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലവും കണ്ടുകെട്ടുകയും, പ്രതികളുടെ വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും. ഇത് ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് വരുന്നത്. നിയമലംഘനങ്ങളെക്കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ '911' എന്ന നമ്പറിലും, മറ്റ് ഭാഗങ്ങളിൽ '999', '996' എന്നീ നമ്പറുകളിലും വിവരമറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
Content Highlight: Saudi Iqama violation arrest,Saudi Arabia
#Latest News #Saudi Arabia #Saudi Crackdown #Iqama Violation #Gulf News



































