#Latest News #Saudi Arabia #Climate change
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജിസാൻ, അസീർ, അൽ ബാഹ എന്നീ പ്രദേശങ്ങളിൽ ശക്തമായ കാറ്റിെൻറ അകമ്പടിയോടെ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്.
മദീന, മക്ക പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിൽ മണൽക്കാറ്റും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷവും തുടരും. ഇത് ജിസാനിലേക്കുള്ള തീരദേശ ഹൈവേയിൽ കനത്ത മൂടൽമഞ്ഞിന് സമാനമായി കാഴ്ചപരിധി പൂർണമായും തടസ്സപ്പെടുത്താൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ചെങ്കടലിന്റെ വടക്കൻ, മധ്യ മേഖലകളിൽ വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ഉപരിതല കാറ്റ് മണിക്കൂറിൽ 12 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. എന്നാൽ തെക്കൻ മേഖലയിൽ കാറ്റിെൻറ വേഗത മണിക്കൂറിൽ 15 മുതൽ 42 കിലോമീറ്റർ വരെ ഉയർന്നേക്കാം. ചെങ്കടലിെൻറ വടക്കൻ, മധ്യ ഭാഗങ്ങളിൽ തിരമാലകൾ അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ ശാന്തമായോ മിതമായ രീതിയിലോ ആയിരിക്കും.
അതേസമയം, തെക്കൻ മേഖലയിൽ തിരമാലകൾ ഒരു മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടൽ കൂടുതൽ പ്രക്ഷുബ്ധമായിരിക്കും. അറേബ്യൻ ഗൾഫ് തീരങ്ങളിൽ വടക്ക്-പടിഞ്ഞാറ് മുതൽ തെക്ക്-പടിഞ്ഞാറ് ദിശയിലുള്ള ഉപരിതല കാറ്റ് മണിക്കൂറിൽ 10 മുതൽ 28 കിലോമീറ്റർ വരെ വേഗതയിലായിരിക്കും വീശുക. അറേബ്യൻ ഗൾഫിൽ തിരമാലകൾ അര മീറ്റർ മുതൽ ഒരു മീറ്റർ വരെ മാത്രമേ ഉയരുകയുള്ളൂ എന്നതിനാൽ കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Content Highlight: Saudi Arabia, Climate change, Chances of rain with thunder and lightning



































