Jun 23, 2026 10:53 AM

#Qatar Ras Laffan Industrial Center #Qatar #Explosion #Indians

ദുബായ് : (https://gcc.truevisionnews.com/) ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 13 പേരിൽ 12 പേരും ഇന്ത്യക്കാരാണെന്ന നടുക്കുന്ന വിവരം പുറത്ത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക (എൽഎൻജി) പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയുണ്ടായ ദുരന്തത്തിൽ 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഞായറാഴ്ച വൈകിട്ടായിരുന്നു ഖത്തറിനെ നടുക്കിയ സ്ഫോടനം. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിൽ ഉൽപാദനം പുനരാരംഭിക്കാനിരിക്കെയാണ് അപകടം. അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നും ആക്രമണമല്ലെന്നും ഖത്തർ അറിയിച്ചു. മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വ്യവസായ കേന്ദ്രത്തിനു പുറത്തേക്കു വാതകച്ചോർച്ച ഉണ്ടായിട്ടില്ലെന്നാണു വിവരം.

എന്നാൽ, സ്ഫോടനം പ്രകൃതി വാതക ഉൽപാദനത്തെ ബാധിക്കില്ലെന്നു ഖത്തർ അറിയിച്ചു. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകും. കയറ്റുമതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ 4 ടാങ്കറുകൾ ഹോർമുസ് വഴി ഖത്തർ തീരത്തെത്തി. 4 ടാങ്കറുകൾ കൂടി ഖത്തറിലേക്കു പുറപ്പെട്ടിട്ടുണ്ട്.

ഇറാൻ – യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ റാസ് ലഫാനിൽ നിന്ന് ഉൽപാദനം പുനരാരംഭിക്കുമെന്നു കഴിഞ്ഞ ആഴ്ചയാണ് ഖത്തർ പ്രഖ്യാപിച്ചത്. ഒരു മാസം കൊണ്ട് 50 ശതമാനവും രണ്ടു മാസത്തിനുള്ളിൽ 80 ശതമാനവും പുനരാരംഭിക്കാനായിരുന്നു പദ്ധതി. കടുത്ത ഇന്ധന – ഊർജ ക്ഷാമം നേരിടുന്ന ലോകരാജ്യങ്ങൾക്ക് ഖത്തറിന്റെ പ്രഖ്യാപനം വലിയ ആശ്വാസമായിരുന്നു. റാസ് ലഫാൻ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇന്ധന വിലയിൽ കാര്യമായ കുറവ് പ്രതീക്ഷിച്ചിരിക്കെയാണു ദുരന്തം.

ആഗോള പ്രകൃതി വാതക ഉൽപാദനത്തിന്റെ അഞ്ചിൽ ഒരു ഭാഗവും നടക്കുന്ന ഖത്തറിൽ, ഏകദേശം 300 ചതുരശ്ര കിലോമീറ്ററിലാണ് റാസ് ലഫാൻ വ്യവസായ കേന്ദ്രം. ഇറാൻ – യുഎസ് ആക്രമണത്തിന്റെ ആദ്യ ആഴ്ച തന്നെ ഇവിടെ ആക്രമണമുണ്ടായിരുന്നു. വാതക ഉൽപാദനം പൂർണമായും നിർത്തിയതോടെ ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്കു നീങ്ങി.

അന്വേഷണങ്ങൾക്കും സഹായങ്ങൾക്കും ഇന്ത്യൻ എംബസിയുടെ +974 5564 7502, +974 5538 4683 എന്നീ ഫോൺ നമ്പറുകളിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാം



Content Highlight: Qatar Ras Laffan Industrial Center, Explosion, Indians

#Qatar Ras Laffan Industrial Center #Qatar #Explosion #Indians

Next TV

Top Stories










News Roundup