#LATEST NEWS #Kuwait airport attack #DEATH REPORT #KUWAIT
കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്കുണ്ടായ ഇറാന്റെ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയാണ് കുവൈത്ത് വിമാനത്താവളം ഉൾപ്പെടെയുള്ള സുപ്രധാന സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പതിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും രാജ്യത്തെ നയതന്ത്ര മിഷൻ ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തിട്ടുണ്ട്.
പൂർണ്ണതോതിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വിമാനത്താവളം തുറന്നതിന് തൊട്ടുപിന്നാലെയാണ് വീണ്ടുമൊരു ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ താൽക്കാലികമായി നിർത്തിവെച്ച വിമാന സർവീസുകൾ നവീകരണത്തിന് ശേഷം ഇന്ന് തന്നെ പുനരാരംഭിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
ടെർമിനലിന് നാശനഷ്ടം: ആക്രമണത്തിൽ വിമാനത്താവളത്തിലെ ടി വൺ യാത്രാ ടെർമിനലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എയർപോർട്ടിൽ പാർക്ക് ചെയ്തിരുന്ന വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
സർവീസുകൾ നിർത്തിവെച്ചു: സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ഏകോപിപ്പിച്ച് കുവൈത്ത് എയർവേയ്സ് തങ്ങളുടെ സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും കടുത്ത ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. "കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും, പൗരന്മാരുടെയും പ്രവാസികളുടെയും ജീവനും എക്കാലത്തും 'ചുവപ്പ് രേഖ'യാണ്. ഇത്തരം ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് രാജ്യത്തിന് നേർക്കുള്ള ആക്രമണത്തിന് അനുയോജ്യമായ രീതിയിൽ തിരിച്ചടിക്കാൻ കുവൈത്തിന് പൂർണ്ണ അവകാശമുണ്ട്. കുവൈത്ത് വിദേശകാര്യ മന്ത്രാലയം
കുവൈത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് ആഹ്വാനം ചെയ്തു. ഇത്തരം പ്രാദേശിക ഭീഷണികളെ ഗൾഫ് കൂട്ടായ്മ ഒന്നിച്ച് നിന്ന് നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേനയും സുരക്ഷാ വിഭാഗങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Content Highlight: One dead in Kuwait airport attack; country reserves right to retaliate




































