റിയാദ്: ഉറങ്ങിക്കിടന്ന സഹോദരന്‍റെ ജീവനെടുത്ത ക്രൂരതയ്ക്ക് ഒടുവിൽ അർഹമായ ശിക്ഷ. പ്രവാസി സമൂഹത്തെ നടുക്കിയ ആ കൊലപാതകത്തിന് പിന്നിലെ പ്രതിയായ ബംഗ്ലാദേശ് സ്വദേശി ദഹാൻ മിയ റുക്നുദ്ദീന്‍റെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കി.
അൽ ഖസീം പ്രവിശ്യയിൽ ഇന്നാണ് (തിങ്കളാഴ്ച) വിധി നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഉറങ്ങിക്കിടന്ന സ്വന്തം അനുജൻ അലാമിനെയാണ് ദഹാൻ മിയ റുക്നുദ്ദീൻ യാതൊരു ദയയുമില്ലാതെ ആക്രമിച്ചത്. മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ അലാം നിമിഷങ്ങൾക്കകം കൊല്ലപ്പെട്ടു.
സംഭവത്തിന് പിന്നാലെ സുരക്ഷാ സേന പ്രതിയെ അതിവേഗം പിടികൂടിയിരുന്നു. സഹോദരൻ എന്ന വിശ്വാസത്തെ വഞ്ചിച്ചും അതിക്രൂരമായ ചതിയിലൂടെയും നടത്തിയ ഈ കൊലപാതകം അതീവ ഗൗരവത്തോടെയാണ് കോടതി കണ്ടത്.
പ്രത്യേക കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. രാജകല്പന പുറത്തുവന്നതോടെ ശിക്ഷാ നടപടികൾ പൂർത്തിയാക്കി.
Bangladeshi man executed in Saudi Arabia for brutally killing his sleeping brother





































