ദോഹ: ( gcc.truevisionnews.com ) ഖത്തറിൽ വേനൽക്കാലം ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് കഠിനമാകുന്നു. ബുധനാഴ്ച പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി. കരനാ, ജുമൈലിയ, മുക്കൈനിസ് എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെട്ടത്; ഇവിടെ ഉയർന്ന താപനില 41°C വരെ എത്തി. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാനാണ് സാധ്യത.
തുറൈനയിൽ 40 ഡിഗ്രിയും രേഖപ്പെടുത്തിയിട്ടുണ്ട്. പകൽ സമയങ്ങളിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഉച്ചസമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വിദഗ്ധർ ഓർമിപ്പിച്ചു. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയിൽ തുടരാനാണ് സാധ്യത.
അൽ ഖോർ, ഷഹാനിയ, ഗുവൈരിയ (39), റുവൈസ് (38), ദോഹ എയർപോർട്ട്, മിസൈമീർ, മിസഈദ് (37), ഖത്തർ യൂണിവേഴ്സിറ്റി (36), ദുഖാൻ, അബു സംറ (34), ഹമദ് എയർപോർട്ട് (33), വക്റ (32) എന്നിങ്ങനെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, വാരാന്ത്യത്തിൽ രാജ്യത്തുടനീളം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും കടൽത്തീരത്ത് ചില സമയങ്ങളിൽ തിരമാലകൾ 10 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Qatar is scorching hot; Temperatures exceed 40 degrees in many places, extreme caution advised




































