( gcc.truevisionnews.com ) ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം ശക്തമാകുന്നു. ഹോർമുസ് കടലിടുക്കിൽ സിവിൽ കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ആറ് ഇറാനിയൻ ബോട്ടുകൾ വെടിവെച്ച് തകർത്തെന്ന് അമേരിക്ക അറിയിച്ചു. ഇതിന് പിന്നാലെ യുഎഇക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
ഇറാന്റെ 12 ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും യുഎഇ വിജയകരമായി തകർത്തു. എന്നാൽ ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ തീപിടുത്തമുണ്ടായി. ഈ സംഭവത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഇവർക്ക് ഇന്ത്യൻ എംബസി ആവശ്യമായ ചികിത്സാ സഹായങ്ങൾ നൽകി വരുന്നു.
സുരക്ഷാ സാഹചര്യം മുൻനിർത്തി യുഎഇയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം താൽക്കാലിക അവധി പ്രഖ്യാപിച്ചു. മെയ് 5 ചൊവ്വാഴ്ച മുതൽ മെയ് 8 വെള്ളിയാഴ്ച വരെ ക്ലാസുകൾ ഓൺലൈൻ വഴി മാത്രമായിരിക്കും നടക്കുക. യുഎഇക്ക് നേരെയുള്ള ആക്രമണത്തെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ശക്തമായി അപലപിച്ചു. യുഎഇയുടെ സുരക്ഷയ്ക്കായി ഫ്രാൻസ് എന്നും കൂടെയുണ്ടാകുമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിലുണ്ടായ ഈ സംഘർഷം ആഗോള എണ്ണ വിപണിയെയും ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.
Tensions simmer in the Gulf; Iran's missile attack on the UAE, three Indians injured




































