അബൂദബി: (gcc.truevisionnews.com) അബൂദബിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷാ നിലവാരം ഉറപ്പാക്കുന്നതിനായി 480-ലേറെ സ്കൂളുകളിലും നഴ്സറികളിലും അധികൃതർ പരിശോധന നടത്തി. അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ, വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (ADEK), സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവ സംയുക്തമായാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുകയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം. കെട്ടിടങ്ങളിൽ നിന്നുള്ള ഒഴിപ്പിക്കൽ പദ്ധതികൾ, അപായ സൂചന നൽകുന്ന സംവിധാനങ്ങൾ, സുരക്ഷാ ടീമുകളുടെ സന്നദ്ധത, ജീവനക്കാരുടെ സുരക്ഷാ അവബോധം എന്നിവ ഉദ്യോഗസ്ഥർ വിശദമായി വിലയിരുത്തി. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കർശനമായ നിരീക്ഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സുരക്ഷ തങ്ങളുടെ പ്രഥമ പരിഗണനയാണെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി മുബാറക് ഹമദ് അല്‍ മഹീരി പറഞ്ഞു. ഇത്തരം പരിശോധനകളും വിലയിരുത്തലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടിയന്തര സാഹചര്യങ്ങളിലെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുമെന്ന് എ.ഡി.സി.ഡി.എ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സലിം അബ്ദുല്ല ബിന്‍ ബറാക് അല്‍ ദാഹിരി, എ.ഡി.സി.എം.സി ഡയറക്ടര്‍ ജനറല്‍ മതാര്‍ സഈദ് അല്‍ നുഐമി എന്നിവര്‍ പറഞ്ഞു.
Abu Dhabi tightens safety checks in schools and nurseries




































