റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിൽ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി. മക്ക, അസീർ പ്രവിശ്യകളിലായി ചൊവ്വാഴ്ചയാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യമൻ സ്വദേശിക്കും, മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് എത്യോപ്യൻ പൗരന്മാർക്കുമാണ് ശിക്ഷ നൽകിയത്. രാജ്യത്തെ നിയമവ്യവസ്ഥ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
മക്ക പ്രവിശ്യയിൽ യമൻ സ്വദേശിയായ മാജിദ് അബ്ദോ അഹമ്മദ് എന്നയാളുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. വീടുകളിൽ അതിക്രമിച്ചു കയറുക, സ്ത്രീയെ ബലാത്സംഗം ചെയ്യുക, മാരകായുധങ്ങൾ ഉപയോഗിച്ച് വധഭീഷണി മുഴക്കി മോഷണം നടത്തുക എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടിരുന്നു. കൂടാതെ, സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അവരെ ബ്ലാക്ക് മെയിൽ ചെയ്യാനും അവിഹിത ബന്ധങ്ങൾക്ക് നിർബന്ധിക്കാനും ഇയാൾ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. സമൂഹത്തിന്റെ സമാധാനത്തിന് ഭീഷണിയായ ഇയാളുടെ കുറ്റകൃത്യങ്ങളുടെ ഗൗരവം പരിഗണിച്ച് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. തുടർന്ന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പിലാക്കിയത്.
അസീർ പ്രവിശ്യയിൽ വൻതോതിൽ ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മൂന്ന് എത്യോപ്യൻ സ്വദേശികളുടെ വധശിക്ഷയും ഇന്ന് നടപ്പിലാക്കി. കിലാനി അഖ്‌സ് മൗലായ് ഫർസീർ, ഫിലിമോൻ ഹഖൂസ് ഖബ്റ മസ്കൽ, കരം ഖബ്റ മറിയം ഖർസ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ. അതിർത്തി വഴി നിയമവിരുദ്ധമായി മയക്കുമരുന്ന് എത്തിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായ ഇവർക്ക് വിചാരണയ്ക്ക് ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്.
Saudi Interior Ministry executes four foreigners for rape and drug trafficking




































