റിയാദ്:(gcc.truevisionnews.com) സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുകയും ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ വ്യാഴാഴ്ച നടപ്പാക്കി. മുസ്തഫ ബിൻ അലി ബിൻ സാലിഹ് അൽ സുബൈത്തി, അലി ബിൻ ഹസൻ ബിൻ അലി അൽ സുബൈത്തി എന്നിവരാണ് ശിക്ഷിക്കപ്പെട്ടതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്. വിദേശ ഭീകര സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുകയും സ്ഫോടകവസ്തുക്കളും ആയുധങ്ങളും അനധികൃതമായി ശേഖരിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയും വധിക്കുകയും ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പൗരന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കുറ്റവാളികൾക്ക് അഭയം നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി.
പിടികൂടിയ പ്രതികളെ സ്പെഷ്യലൈസ്ഡ് കോടതിയിൽ ഹാജരാക്കി കൃത്യമായ വിചാരണ പൂർത്തിയാക്കിയിരുന്നു. വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്‌ലാമിക നിയമപ്രകാരമാണ് ശിക്ഷാ നടപടികൾ സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
Terrorism and the assassination of officials; Two Saudi citizens executed in Riyadh

































