റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുണ്ടായ ശക്തമായ ആക്രമണങ്ങൾ രാജ്യത്തെ എണ്ണ-വാതക ഉൽപാദനത്തെ സാരമായി ബാധിച്ചു. റിയാദ്, കിഴക്കൻ പ്രവിശ്യ, യാംബു ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലെ ശുദ്ധീകരണ ശാലകൾക്കും വൈദ്യുതി നിലയങ്ങൾക്കും നേരെയാണ് ആക്രമണമുണ്ടായതെന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചു.
ഈ അനിഷ്ട സംഭവങ്ങളിൽ ഊർജ്ജ കമ്പനിയിലെ സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരു സ്വദേശി കൊല്ലപ്പെടുകയും ഏഴ് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പല കേന്ദ്രങ്ങളുടെയും പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ആക്രമണത്തെത്തുടർന്ന് രാജ്യത്തെ മൊത്തം എണ്ണ ഉൽപാദനത്തിൽ പ്രതിദിനം ആറ് ലക്ഷം ബാരലിലധികം കുറവുണ്ടായതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രധാന വിതരണ ശൃംഖലയായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിലെ പമ്പിങ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം ഉൽപാദനത്തെ വലിയ തോതിൽ തടസ്സപ്പെടുത്തി.
മനീഫ, ഖുറൈസ് തുടങ്ങിയ പ്രധാന ഉൽപാദന കേന്ദ്രങ്ങളിലും ലക്ഷക്കണക്കിന് ബാരലുകളുടെ ഉൽപാദന കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉൽപാദനത്തിലുണ്ടായ ഈ വൻ ഇടിവ് ആഗോള വിപണിയിലേക്കുള്ള എണ്ണ കയറ്റുമതിയെയും അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
റാസ് തനൂറ, യാംബു, റിയാദ് റിഫൈനറി തുടങ്ങിയ പ്രമുഖ ശുദ്ധീകരണ ശാലകളെ ആക്രമണം നേരിട്ട് ബാധിച്ചതിനൊപ്പം ജുവൈമയിലെ പ്രോസസിങ് കേന്ദ്രങ്ങളിലുണ്ടായ തീപിടുത്തം പാചകവാതക (എൽ.പി.ജി), പ്രകൃതി വാതക വിതരണത്തെയും തകിടം മറിച്ചു.
നിലവിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഊർജ്ജ കേന്ദ്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.
Saudi oil production drops by 600,000 barrels per day


































