റിയാദ്: (gcc.truevisionnews.com) 2026-ലെ ഹജ്ജ് കർമ്മങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് ഏപ്രിൽ 18-ന് ആരംഭിക്കും. മുംബൈയിൽ നിന്നുള്ള 400 പേരടങ്ങുന്ന ആദ്യ സംഘം മദീനയിലാണ് ആദ്യമെത്തുക. ഇത്തവണ ആകെ 1,75,025 ഇന്ത്യൻ തീർത്ഥാടകർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്.
മദീനയിലെത്തുന്ന എല്ലാ ഇന്ത്യൻ ഹാജിമാർക്കും ഇത്തവണ പ്രവാചക പള്ളിക്ക് ഏറ്റവും അടുത്തുള്ള 'മർക്കസിയ'യിൽ തന്നെയാണ് താമസം ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരിൽ 50 ശതമാനം പേർക്കും മക്ക-മദീന യാത്രകൾക്കായി വേഗമേറിയ മെട്രോ ട്രെയിൻ സൗകര്യം ലഭ്യമാക്കും. മക്കയിലെ താമസസ്ഥലങ്ങളിൽ നിന്ന് ഹറമിലേക്ക് പോകുന്നതിനായി 24 മണിക്കൂറും ബസ് സർവീസുകൾ ലഭ്യമായിരിക്കും.
ഹജ്ജ് കമ്മിറ്റി വഴി എത്തുന്നവർക്ക് ട്രാക്കിംഗിനും അടിയന്തര ആശയവിനിമയത്തിനുമായി ഇന്റർനെറ്റ് സൗകര്യമുള്ള പ്രത്യേക സ്മാർട്ട് വാച്ചുകൾ നൽകും. താമസസ്ഥലങ്ങളിൽ പാചകം ചെയ്യാൻ അനുമതിയില്ല. പകരം തീർത്ഥാടകർക്ക് ഇഷ്ടമുള്ള ഭക്ഷണം ലഭ്യമാക്കാൻ കാറ്ററിംഗ് സർവീസുകളുടെയും ഹോട്ടലുകളുടെയും സഹായം ഹജ്ജ് മിഷൻ ഉറപ്പാക്കും.
മഹ്റം ഇല്ലാതെ എത്തുന്ന വനിതകളെ സഹായിക്കാൻ പ്രത്യേക വനിതാ ഇൻസ്പെക്ടർമാരുടെ സേവനം ലഭ്യമാക്കും. കേരളത്തിൽ നിന്നുള്ള തീർത്ഥാടകരുടെ യാത്ര ഏപ്രിൽ 30 മുതലാണ് ആരംഭിക്കുന്നത്. ഇവർ ജിദ്ദ വിമാനത്താവളം വഴിയാണ് മക്കയിലെത്തുക. മൊത്തം അഞ്ച് വിമാന കമ്പനികളാണ് ഇന്ത്യയിലെ 17 കേന്ദ്രങ്ങളിൽ നിന്നായി സർവീസ് നടത്തുന്നത്. മെയ് 20-ഓടെ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർത്ഥാടകരും സൗദിയിലെത്തും.
1.75 lakh pilgrims from India; Hajj pilgrimage to begin on April 18


































