മസ്കത്ത്: (gcc.truevisionnews.com) ഒഴുകിക്കൊണ്ടിരിക്കുന്ന വാദിയിൽ അധികൃതരുടെ നിർദേശം അവഗണിപ്പ് പ്രവേശിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഒമാൻ ട്രാഫിക് നിയമത്തിലെ വകുപ്പ് 49/8 പ്രകാരം, ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ മനഃപൂർവം വാദികൾ മുറിച്ചുകടക്കുന്ന ഏതൊരു ഡ്രൈവർക്കും മൂന്ന് മാസം തടവോ 500 റിയാൽ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികൾ ഡ്രൈവർമാരെയും യാത്രക്കാരെയും മറ്റുള്ളവരെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും റോയൽ ഒമാൻ പൊലീസ് ചുണ്ടിക്കാട്ടി. സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും പൊതുസുരക്ഷ ഉറപ്പുവരുത്തണമെന്നും ആർ.ഒ.പി ഡ്രൈവർമാരോട് അഭ്യർഥിച്ചു.
അതേസമയം, വാദികളിൽ മനപൂർവം പ്രവേശിക്കുന്നതും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുന്നതും അപകടമുണ്ടായാൽ ഇൻഷുറൻസ് നഷ്ടപരിഹാരം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി മുന്നറിയിപ്പ് നൽകിട്ടുണ്ട്. സമഗ്ര പരിരക്ഷയും തേർഡ് പാർട്ടി പരിരക്ഷയും ഉൾപ്പെടുന്ന ഏകീകൃത വാഹന ഇൻഷുറൻസ് പോളിസിയിൽ പ്രകൃതി ദുരന്തങ്ങളാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും (ആലിപ്പഴ വർഷം, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ) എന്നിവക്കുമുള്ള പരിരക്ഷ നൽകുന്നതായി അതോറിറ്റി വ്യക്തമാക്കി.
എന്നാൽ, ജീവനും വാഹനങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ പോളിസി ഉടമ സ്വീകരിക്കേണ്ടതുണ്ടെന്നും വാദികൾ കടക്കുന്നതുപോലുള്ള അപകടകരമായ പ്രവൃത്തികൾ ഒഴിവാക്കണമെന്നും അതോറിറ്റി നിർദേശിക്കുന്നു. അതേസമയം, വാഹന ഉടമയുടെ ഉദ്ദേശപൂർവമായ പ്രവർത്തനത്തെ തുടർന്ന് വാദികളിൽ വാഹനങ്ങൾ മുങ്ങിയാൽ, അല്ലെങ്കിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ വാഹനം വാദിയിൽ പാർക്ക് ചെയ്താൽ, ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
Royal Oman Police warns of imprisonment and fines for entering Wadi illegally

































