മസ്‌കത്ത്: (gcc.truevisionnews.com) വടക്കൻ ശർഖിയ്യയിലെ സിനാവിൽ വാദി മുറിച്ച് കടക്കുന്നതിനിടെ മഴവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ രക്ഷപ്പെടുത്തി. ഏഷ്യൻ പൗരനായ ഡ്രൈവറെയാണ് റോയൽ ഒമാൻ പൊലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
വാദികളിൽ വെള്ളപ്പാച്ചിൽ ഉണ്ടായിരിക്കുമ്പോൾ അത് മുറിച്ച് കടക്കരുതെന്ന് ആർ.ഒ.പി വീണ്ടും ഓർമ്മിപ്പിച്ചു. അതിന്റെ അപകടസാധ്യതക്കു പുറമെ, അത്തരക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
ഒമാനിൽ മഴയും രക്ഷാപ്രവർത്തനവും തുടരുകയാണ്. സുഹാറിൽ പ്രളയ ജലത്തിൽ ഒരു വീട്ടിൽ കുടുങ്ങിയ 13 അംഗ കുടുംബത്തെ ബുധനാഴ്ച രക്ഷപ്പെടുത്തിയിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആബുലൻസ് അതോറിറ്റിയുടെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ടീമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സുഹാർ വിലായത്തിലെ വീട്ടിനുള്ളിൽ വെള്ളം കയറി കുടുംബം കുടുങ്ങിയെന്ന വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. ആർക്കും ആരോഗ്യ പ്രശ്നങ്ങളിലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. മസ്‌കത്ത് ഗവർണറേറ്റിലെ മത്ര വിലായത്ത്, അൽ ദാഹിറ ഗവർണറേറ്റിലെ യാൻഖുൽ വിലായത്ത്, വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്ത് എന്നിവിടങ്ങളിലായി വാദികളിൽ കുടുങ്ങിയ നാലുപേരെ സിവിൽ ഡിഫൻസ്-ആംബുലൻസ് വിഭാഗങ്ങളുടെ രക്ഷാപ്രവർത്തക സംഘം രക്ഷപ്പെടുത്തിയിരുന്നു.
Truck driver swept away in Sinai river rescued by helicopter

































