റിയാദ്: (gcc.truevisionnews.com) മേഖലയിൽ ഇറാൻ നടത്തുന്ന പ്രകോപനപരമായ നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രംഗത്തെത്തി. ഹുർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന ഇറാന്റെ ഭീഷണിയും അനുബന്ധമായുണ്ടാകുന്ന ആക്രമണങ്ങളും വഴി രാജ്യം എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കി.
ഇറാന്റെ നിലവിലെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം നടപടികൾ എല്ലാ 'ചുവപ്പ് രേഖകളും' മറികടക്കുന്നതാണെന്നും അദ്ദേഹം റിയാദിൽ പറഞ്ഞു.
ആഗോള എണ്ണ വ്യാപാരത്തിന്റെ പ്രധാന പാതയായ ഹുർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി ലോക സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുമെന്ന് സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. ഇത്തരം പ്രകോപനങ്ങൾ ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് മേഖലയിൽ സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഇറാനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ജി.സി.സി ഔദ്യോഗികമായി ആവശ്യപ്പെട്ടു.
GCC responds strongly to threat to Strait of Hormuz-new


































