ദുബായ്: (gcc.truevisionnews.com) ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് ചരക്കുനീക്കം സുഗമമാക്കാൻ സൗദി അറേബ്യയും യുഎഇയും പുതിയ വ്യാപാര പാതയൊരുക്കുന്നു. ദമാമിനെയും ഷാർജയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ റൂട്ട് കടൽ-കര ഗതാഗത സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് സജ്ജമാക്കുന്നത്.
മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഹോർമൂസ് കടലിടുക്ക് ഒഴിവാക്കി വേഗത്തിൽ ചരക്കുകൾ എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇന്നും ആക്രമണമുണ്ടായെങ്കിലും ഖുറംശഹർ പവർ പ്ലാന്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിനിടെ, രാജ്യത്തെ പാചകവാതക ക്ഷാമത്തിന് ആശ്വാസമായി രണ്ട് കൂറ്റൻ ഇന്ത്യൻ കപ്പലുകൾ ഇറാൻ നൽകിയ പ്രത്യേക അനുമതിയോടെ ഹോർമൂസ് കടലിടുക്ക് കടന്നു. ഫെബ്രുവരി അവസാനം മുതൽ പശ്ചിമേഷ്യൻ സംഘർഷം കടുപ്പമേറിയതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം നിലച്ചിരിക്കുകയായിരുന്നു.
എന്നാൽ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇറാൻ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് 'ജഗ് വസന്ത്', 'പൈൻ ഗ്യാസ്' എന്നീ കപ്പലുകൾക്ക് സുരക്ഷിത യാത്രയൊരുങ്ങിയത്. സാധാരണ ഒമാൻ തീരത്തുകൂടിയാണ് കപ്പലുകൾ സഞ്ചരിക്കാറുള്ളതെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇറാൻ തീരത്തെ ദ്വീപുകൾക്ക് അരികിലൂടെയാണ് ഇവയുടെ യാത്ര.
തങ്ങൾ ഇന്ത്യൻ കപ്പലുകളാണെന്ന് സിഗ്നലുകൾ വഴി നിരന്തരം അറിയിച്ചാണ് ഇവ നീങ്ങുന്നത്. മുൻപ് വന്ന കപ്പലുകൾക്ക് ഇറാന്റെ നാവികസേന നേരിട്ട് സുരക്ഷ നൽകിയിരുന്നു. കുവൈത്തിൽ നിന്നും യുഎഇയിൽ നിന്നും എൽപിജി ശേഖരിച്ച് മടങ്ങുകയായിരുന്ന ഈ കപ്പലുകൾ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ആഴ്ചകളോളമാണ് മേഖലയിൽ കുടുങ്ങിക്കിടന്നത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ഈ കപ്പലുകൾ ഒമാൻ കടലിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Saudi Arabia and UAE to strengthen new trade route


































