ദോഹ: (https://gcc.truevisionnews.com/) ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേക മൂല്യനിർണ്ണയ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. ഫെബ്രുവരിയിൽ വിജയകരമായി പൂർത്തിയാക്കിയ പരീക്ഷകളിലെ പ്രകടനം ഇതിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു. ഫെബ്രുവരി 17 മുതൽ 28 വരെയുള്ള കാലയളവിൽ പരീക്ഷകൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ സാധിച്ചിരുന്നു.
ഗണിതം, ഇംഗ്ലീഷ്, സയൻസ് തുടങ്ങി ആറ് പ്രധാന അക്കാദമിക് വിഷയങ്ങൾ ഉൾപ്പെടെ ആകെ 44 പേപ്പറുകളിലാണ് പരീക്ഷ നടന്നത്. ഇതിൽ 16 ഭാഷാ പേപ്പറുകളും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 22 വിഷയങ്ങളും ഉൾപ്പെടുന്നു.
ഓരോ വിദ്യാർഥിയും പൂർത്തിയാക്കിയ പരീക്ഷകളുടെ എണ്ണം കൂടി പരിഗണിച്ച് കാറ്റഗറി അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണ് നടത്തുക. എല്ലാ പരീക്ഷയും എഴുതിയ കുട്ടികൾക്ക് അവരുടെ യഥാർഥ പ്രകടനം വിലയിരുത്തി മാർക്ക് നൽകും. അതേസമയം, നാല് പരീക്ഷ എഴുതിയ കുട്ടികൾക്ക് മികച്ച പ്രകടനം നടത്തിയ മൂന്നു വിഷയങ്ങളിലെ ശരാശരി മാർക്ക് കണക്കാക്കി ബാക്കിയുള്ള വിഷയങ്ങൾക്ക് മാർക്ക് നൽകും.
മൂന്നു വിഷയങ്ങൾ പരീക്ഷയെഴുതിയ കുട്ടികൾക്ക് അവർ എഴുതിയതിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് വിഷയങ്ങളുടെ മാർക്കിന്റെ ശരാശരി ബാക്കി വിഷയങ്ങൾക്ക് നൽകും. എന്നാൽ, രണ്ടു പരീക്ഷക്ക് മാത്രം ഹാജരായ വിദ്യാർഥികൾക്ക് ആ വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ ശരാശരി കണക്കാക്കി, ബാക്കിയുള്ള വിഷയങ്ങളിലും നൽകും. വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തിയാണ് തീരുമാനമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.
Special assessment for CBSE Class 10 students

































