മസ്കത്ത്:(gcc.truevisionnews.com) വടക്കൻ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. മുസന്ദം, ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ തുടങ്ങിയ മേഖലകളിലാണ് കനത്ത മഴമേഘങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഷിനാസ് ഫലജ്, സുഹാർ, അഖർ എന്നിവിടങ്ങളിൽ പെയ്ത മഴ പെരുന്നാൾ അവധി ആഘോഷിക്കുന്നവർക്ക് ആശ്വാസമായി. എന്നാൽ, വരും ദിവസങ്ങളിൽ മസ്കത്ത് ഉൾപ്പെടെയുള്ള കൂടുതൽ പ്രവിശ്യകളിലേക്ക് മഴ വ്യാപിക്കുമെന്ന് നാഷനൽ മൾട്ടി ഹസാർഡ് ഏർളി വാണിങ് സെന്റർ അറിയിച്ചു.
ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മഴ കനക്കുന്നതോടെ വാദികൾ നിറഞ്ഞുകവിയാനും റോഡുകളിൽ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.
അതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഒമാൻ ഭരണകൂടം കർശന നിർദ്ദേശം നൽകി.
Heavy rain and hailstorm in Oman; Alert issued in northern governorates

































