ദുബൈ: (gcc.truevisionnews.com) മിഡിൽ ഈസ്റ്റിൽ യുദ്ധസങ്കീർണ്ണമായ സാഹചര്യം തുടരുന്നതിനിടെ യുഎഇയിൽ സ്വർണ്ണവില കുതിച്ചുയരുന്നു. പ്രാദേശിക വിപണിയിൽ വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഗ്രാമിന് നാല് ദിർഹത്തിലധികം വർദ്ധനവാണ് ഉണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആഗോളതലത്തിൽ സ്വർണ്ണത്തിന് ആവശ്യം ഏറിയതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
ദുബൈയിലെ വിപണിയിൽ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 623.25 ദിർഹമായാണ് വില ഉയർന്നത്. ബുധനാഴ്ച ഇത് 619.25 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 577 ദിർഹമായി വർദ്ധിച്ചു. ഒരു ദിവസം മുൻപ് ഇത് 573.50 ദിർഹമായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 5,180 ഡോളറിന് മുകളിലെത്തിയതും പ്രാദേശിക വിപണിയിലെ വിലക്കയറ്റത്തിന് കാരണമായി.
അമേരിക്ക, ഇസ്രയേൽ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട സംഘർഷം ആറാം ദിവസത്തിലേക്ക് കടന്നതോടെ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് പിൻവാങ്ങി സ്വർണ്ണത്തിലേക്ക് തിരിയുകയാണ്. ഇറാനിൽ അമേരിക്കയും ഇസ്റാഈലും ആക്രമണം തുടരുന്നതും തിരിച്ചടിയായി ഇറാൻ പ്രധാന ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നതും ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടതും എണ്ണവില കുതിച്ചുയർന്നതും പണപ്പെരുപ്പ ഭീഷണി വർദ്ധിപ്പിക്കുന്നു.
വ്യാപാര യുദ്ധവും ഡോളറിന്റെ ഇടിവും
ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾക്ക് പുറമെ അമേരിക്ക ഏർപ്പെടുത്തുന്ന പുതിയ ഇറക്കുമതി തീരുവകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. സാർവത്രിക താരിഫ് നിരക്ക് 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താനുള്ള അമേരിക്കയുടെ നീക്കം ആഗോള വ്യാപാരത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. അതേസമയം, യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവ് സ്വർണ്ണം വാങ്ങുന്നവർക്ക് അനുകൂലമായി.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ ഇടിവാണ് ഡോളർ രേഖപ്പെടുത്തിയത്. തുടർച്ചയായ സംഘർഷങ്ങൾക്കിടയിൽ ഈ വർഷം മാത്രം സ്വർണ്ണവിലയിൽ ഏകദേശം 20 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Gold prices in the UAE surge again Iran-Israel conflict worries investors





























