ഷാർജ: (gcc.truevisionnews.com) ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാരുണ്യഹസ്തം ഒരിക്കൽ കൂടി പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസമാകുന്നു.
കഴിഞ്ഞ വ്യാഴാഴ്ച റേഡിയോ പരിപാടിയിലൂടെ തങ്ങളുടെ സങ്കടങ്ങൾ പങ്കുവെച്ച നാല് കുടുംബങ്ങൾക്കാണ് ഭരണാധികാരി അടിയന്തര പരിഹാരം ഉറപ്പാക്കിയത്. നിയമങ്ങളേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന അദ്ദേഹത്തിന്റെ ഇടപെടൽ ഷാർജയുടെ ഭരണമികവിനും കരുതലിനും മറ്റൊരു ഉദാഹരണമായി മാറി.
കൽബ സ്വദേശിയായ ആമിർ എന്ന വ്യക്തി തന്റെ വീടിനടുത്തുള്ള മലിനജല പൈപ്പ് ലൈനുകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ, അദ്ദേഹത്തിനും അയൽപക്കത്തെ മറ്റ് അഞ്ച് കുടുംബങ്ങൾക്കും ആറു മാസത്തിനുള്ളിൽ പുതിയ റെസിഡൻഷ്യൽ കോംപ്ലക്സിൽ അത്യാധുനിക വീടുകൾ നൽകുമെന്നാണ് ഷെയ്ഖ് സുൽത്താൻ പ്രഖ്യാപിച്ചത്.
കൽബയിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആ പ്രദേശം നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓസ്ട്രേലിയയിൽ പഠിക്കുന്ന മകളുടെ സ്കോളർഷിപ്പ് മുടങ്ങിയതിനെത്തുടർന്ന് സഹായം തേടിയ ഫാത്തിമ മുഹമ്മദിനും ഷാർജ ഭരണാധികാരി തുണയായി.
മാർക്ക് കുറഞ്ഞതിനെ തുടർന്ന് സ്കോളർഷിപ്പ് നഷ്ടപ്പെട്ട വിദ്യാർത്ഥിനിയുടെ ഈ വർഷത്തെ 68 ലക്ഷം രൂപയോളം വരുന്ന വിദ്യാഭ്യാസ ചെലവ് അമീരി ദിവാൻ നേരിട്ട് വഹിക്കാൻ അദ്ദേഹം ഉത്തരവിടുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങളാൽ വലയുന്ന ഉമ്മു അബ്ദുറഹ്‌മാൻ എന്ന യുവതിയുടെ നിന്നുപോയ ചികിത്സാ സഹായം പുനരാരംഭിക്കാനുള്ള നിർദ്ദേശമാണ് ഭരണാധികാരിയിൽ നിന്ന് ഉണ്ടായ മറ്റൊരു പ്രധാന ഇടപെടൽ.
ഇൻഷുറൻസോ മറ്റ് വരുമാനമോ ഇല്ലാത്ത ഇവർക്ക് നേരത്തെ ലഭിച്ചിരുന്ന സഹായം അടിയന്തരമായി ലഭ്യമാക്കാൻ അമീരി ദിവാൻ തലവന് അദ്ദേഹം നിർദ്ദേശം നൽകി. പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമത്തിന് എപ്പോഴും മുൻഗണന നൽകുന്ന ഭരണാധികാരിയുടെ ഈ മാതൃകാപരമായ നീക്കങ്ങൾ വലിയ പ്രശംസയാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പിടിച്ചുപറ്റുന്നത്.
Sheikh Sultan gave new life to four families


































