കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) ഇലക്ട്രോണിക് തട്ടിപ്പിലൂടെയും കള്ളപ്പണം വെളുപ്പിക്കലിലൂടെയും ലക്ഷക്കണക്കിന് രൂപ കവർന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നേരിട്ട് മേൽനോട്ടം വഹിച്ച അതീവ രഹസ്യമായ ഓപ്പറേഷനിലൂടെയാണ് തട്ടിപ്പ് ശൃംഖലയെ തകർത്തത്.
ഓൺലൈൻ വഴി പണം നഷ്ടപ്പെട്ട ഒരു വ്യക്തി നൽകിയ പരാതിയെത്തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഹവല്ലി വിഭാഗം നടത്തിയ വിപുലമായ അന്വേഷണമാണ് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഈ സംഘത്തിലേക്ക് എത്തിച്ചേർന്നത്. വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാക്കർമാരുമായി ചേർന്നാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. സങ്കീർണ്ണമായ മാർഗ്ഗങ്ങളിലൂടെ പണം വിദേശത്തേക്ക് കടത്തുകയും വെളുപ്പിക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പിടിയിലായവരിൽ നിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇലക്ട്രോണിക് തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം ഉപയോഗിച്ച് കുവൈത്തിലെ കടകളിൽ നിന്ന് വിലകൂടിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നു. ഇതിനായി തിരിച്ചറിയാൻ കഴിയാത്ത അന്താരാഷ്ട്ര നമ്പറുകളാണ് ഉപയോഗിക്കുന്നത്. ഈ ഫോണുകൾ ഇടനിലക്കാർ ശേഖരിക്കുകയും പിന്നീട് മറിച്ചുവിറ്റ് പണമാക്കുകയും ചെയ്യുന്നു. ഫോൺ വിറ്റു കിട്ടുന്ന പണം പല കൈമറിഞ്ഞ് ഒടുവിൽ പ്രതികളിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലെത്തുന്നു.തട്ടിയെടുത്ത പണത്തിന് നിയമസാധുത നൽകാൻ വേണ്ടി മാത്രം നിർമ്മിച്ച വ്യാജ കമ്പനികളാണിവയെന്ന് അധികൃതർ കണ്ടെത്തി. മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മന്ത്രാലയം സ്വീകരിക്കുന്നതെന്ന് ഷെയ്ഖ് ഫഹദ് അൽ-സബാഹ് വ്യക്തമാക്കി. പിടികൂടിയ സംഘത്തിന് വിദേശ രാജ്യങ്ങളിലെ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബാങ്ക് രേഖകളിൽ കൃത്രിമം കാണിച്ചതിനും അനധികൃത പണമിടപാടുകൾക്കും ഇവർക്കെതിരെ കേസെടുത്തു.
രാജ്യംവിട്ട ഒരു പ്രതിയെ സുരക്ഷാ അധികാരികളുമായി സഹകരിച്ച് ജോര്ദാനിൽനിന്ന് തിരിച്ചെത്തിക്കുകയും ചെയ്തു. 2023 മുതൽ ഇതുവരെ 100 മില്യൺ കുവൈത്ത് ദിനാറിലധികം കള്ളപ്പണം വെളുപ്പിച്ചതായാണ് നിഗമനം. പ്രതികളിൽ ഒരാളുടെ കൈവശം ഉണ്ടായിരുന്ന 108000 ദിനാറും ഒൻപത് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഒൻപത് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ബാങ്കിംഗ് നിയമലംഘനം നടത്തിയ ഒരു മണി കളക്ഷൻ സ്ഥാപനത്തിനെതിരെയും നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
Kuwait seizes 100 million dinars worth of black money; Ministry of Interior busts international online fraud ring

































