റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച സൗദിയുടെ വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിൽ മരിച്ച കണ്ണൂർ സ്വദേശി കൂത്തുപറമ്പ് കോട്ടയംപൊയിൽ മിന്നാസ് വീട്ടിൽ സി.കെ. അബ്‌ദുറഹ്‌മാന്റെ (55) മൃതദേഹം ഖബറടക്കി.
തിങ്കളാഴ്ച ളുഹ്ർ നമസ്‌കാര ശേഷം മസ്ജിദുൽ ബാസിഇൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും തബൂക്കിലെ മഖ്ബറയിൽ നടന്ന ഖബറടക്കത്തിലും വിവിധ മേഖലകളിലുള്ള ധാരാളം ആളുകൾ പങ്കെടുത്തു. തബൂക്കിൽ സഹോദരൻ അഷ്‌റഫിനും സുഹൃത്ത് ലാലു ശൂരനാടിനുമൊപ്പം റസ്മിയ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം.
‘അന്തുട്ടി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അബ്‌ദുറഹ്‌മാൻ ശനിയാഴ്ച പുലർച്ചെ മൂന്നിന് ഹോട്ടൽ അടച്ച ശേഷം പുറത്ത് നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സഹോദരനും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
നടപടികൾ പൂർത്തിയാക്കാൻ തബൂക്കിലെ വിവിധ സാമൂഹിക, സന്നദ്ധ സംഘടനാ നേതാക്കളും പ്രവർത്തകരും രംഗത്തുണ്ടായിരുന്നു. രണ്ടു പതിറ്റാണ്ട് കാലമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം മക്കയിൽ നിന്ന് ഏഴു മാസം മുമ്പാണ് തബൂക്കിൽ എത്തിയത്.
കുറഞ്ഞ കാലയളവിൽ തന്നെ തബൂക്കിൽ നല്ല സൗഹൃദ ബന്ധങ്ങൾ ഉണ്ടാക്കിയെടുത്ത അബ്ദുറഹ്മാന്റെ വിയോഗം തബൂക്ക് പ്രവാസികൾക്കിടയിൽ ഏറെ നോവുണർത്തി.
The body of the expatriate, who collapsed and died due to a heart attack, was buried