#Latest news #Saudi Arabia #Drug trafficking
റിയാദ്: (gcc.truevisionnews.com) വൻതോതിൽ ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. അസീർ പ്രവിശ്യയിൽ വെച്ചാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
അലം അസ്ഫഹാനി ഹഖൂസ് നഖൂസ, കിബ്രം കൽഫ അർഖാവി ലമ, ലഖ്സ ഹെയ്ലു ഖബർ മറിയം ദസ്ത, മിലസ് ഖബർ മദീൻ ഖബറു വാലു, കിബ്രം തസ്ഫായ് ഖദീ മിലസ് എന്നീ എത്യോപ്യൻ സ്വദേശികളാണ് പിടിയിലായിരുന്നത്.
പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഇവർ കുറ്റം ചെയ്തതായി തെളിയുകയായിരുന്നു. തുടർന്ന് കേസ് പരിഗണിച്ച പ്രത്യേക കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചു.
പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കാനുള്ള രാജകൽപ്പന പുറപ്പെടുവിച്ചത്. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് സൗദി അധികൃതർ സ്വീകരിച്ചുപോരുന്നത്.
Content Highlight: Saudi Arabia executes five foreigners for drug trafficking




































