ഷാർജ: (gcc.truevisionnews.com ) രാജ്യാന്തരതലത്തിൽ ശൃംഖലകളുള്ള നാലംഗ ഓൺലൈൻ തട്ടിപ്പ് സംഘത്തെ ഷാർജ പോലീസ് പിടികൂടി. ആഫ്രിക്കൻ പൗരന്മാരായ നാലുപേരാണ് പിടിയിലായത്. ഇവരിൽ നിന്ന് 30 ലക്ഷം ദിർഹവും (ഏകദേശം 6.8 കോടി രൂപ), തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന നിരവധി സിം കാർഡുകൾ, എടിഎം കാർഡുകൾ, വിവിധ ബാങ്കിങ് രേഖകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.
ആവർത്തിച്ചുള്ള തട്ടിപ്പ് രീതികൾ റിപോർട്ട് ചെയ്തതിന് പിന്നാലെ കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. വ്യാജ ഷിപ്പ്മെന്റുകൾ, ഹണി ട്രാപ്പ് തുടങ്ങിയ രീതികളിലൂടെയായിരുന്നു തട്ടിപ്പ്. വ്യക്തികളേയും ബിസിനസ് സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് സങ്കീർണമായ രീതികളാണ് ഇവർ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്.
ഷിപ്പിങ്, ഇൻഷൂറൻസ് കമ്പനികളുടെ രൂപത്തിലാണ് ഓൺലൈൻ വഴി വ്യാജ ഷിപ്പ്മെന്റുകളിലൂടെ പണം തട്ടിയിരുന്നത്. ക്ലിയറൻസ് ആവശ്യമുള്ള ഷിപ്പ്മെന്റുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ടെന്ന് ഇരകളെ വിശ്വസിപ്പിക്കുന്ന സംഘം കസ്റ്റംസ് ഫീസ്, ഇൻഷൂറൻസ് ചാർജുകൾ പോലുള്ള വിവിധ കാരണങ്ങൾ പറഞ്ഞ് പണമടക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇങ്ങനെ ലക്ഷങ്ങളുടെ തട്ടിപ്പാണ് സംഘം നടത്തിയത്. വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരുടെ വിശ്വാസം നേടുന്നതിനായി അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ചില ഷിപ്പിങ് ഇൻഷൂറൻസ് കമ്പനികളുടെ ഡാറ്റകൾ പ്രതികൾ ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
International fraud gang busted in Sharjah, 3 million dirhams seized




































