മസ്‌കത്ത്: (gcc.truevisionnews.com) ദോഫാർ ഗവർണറേറ്റിന്റെ തീരങ്ങളിൽ വൻതോതിൽ ചെമ്മീനുകൾ ചത്തടിഞ്ഞ സംഭവം പരിസ്ഥിതി മലിനീകരണം മൂലമല്ലെന്ന് ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. തീരക്കടലിലെ സ്വാഭാവികമായ കാലാവസ്ഥാ വ്യതിയാനങ്ങളും പാരിസ്ഥിതിക ഘടകങ്ങളുമാണ് ഇതിന് പിന്നിലെന്നാണ് മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
സമുദ്രജലത്തിന്റെ താപനിലയിൽ ഉണ്ടായ മാറ്റവും ശക്തമായ കടൽ പ്രവാഹങ്ങളും ചെറു ചെമ്മീനുകളെ ആഴക്കടലിൽ നിന്ന് തീരത്തോടടുത്തുള്ള വെള്ളത്തിലേക്ക് തള്ളിയെത്തിച്ചതാകാമെന്നും പുതിയ സാഹചര്യങ്ങളിൽ അതിജീവിക്കാനാവാതെ അവ ചത്തതാകാമെന്നും കരുതുന്നു.
ഔദ്യോഗിക സംഘങ്ങൾ സംഭവ സ്ഥലങ്ങൾ സന്ദർശിച്ചെങ്കിലും ഈ മേഖലയിൽ മലിനീകരണത്തിന്റെ ഒരു ലക്ഷണവും കണ്ടെത്തിയിട്ടില്ല. മറ്റ് മത്സ്യങ്ങളോ കടൽജീവികളോ മരിച്ചതായുംവിവരമില്ല. അതിനാൽ ഈ സംഭവം സ്വാഭാവികവും ഒറ്റപ്പെട്ടതുമാണെന്ന് സൂചിപ്പിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
തീരത്തടിഞ്ഞ ചെമ്മീൻ ഉൾപ്പെടെയുള്ള കടൽജീവികളെ ഭക്ഷണമായി ഉപയോഗിക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഭക്ഷ്യ ആവശ്യങ്ങൾക്ക് ഇവ സുരക്ഷിതമായിരിക്കാൻ സാധ്യതയില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Thousands of shrimp wash ashore; official confirmation that there are no signs of pollution








































