മനാമ: (gcc.truevisionnews.com) ഇറാനിയൻ ഡ്രോൺ തകർത്തതിനെത്തുടർന്ന് അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടങ്ങളുണ്ടായ ബഹ്റൈനിലെ സിത്രയിൽ ഉന്നതതല സംഘം സന്ദർശനം നടത്തി. പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസനും ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫയുമാണ് ബാധിത മേഖലകളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.
ആക്രമണത്തിൽ പരിക്കേറ്റ നാല് സ്വദേശികളുടെ ആരോഗ്യനിലയും തകർന്ന വീടുകളുടെയും വാഹനങ്ങളുടെയും അവസ്ഥയും ഇരുവരും നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുനൽകി.
ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും പരിചരണവും ഉറപ്പാക്കാൻ ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവ് നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള ആൽ ഖലീഫയുടെ മേൽനോട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും പബ്ലിക് സെക്യൂരിറ്റി ചീഫ് വ്യക്തമാക്കി.
താമസസ്ഥലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കാനുള്ള നടപടികൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്. രാജ്യത്തെ പ്രധാന കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ ആകാശത്തുവെച്ച് വിജയകരമായി തകർത്തുവെങ്കിലും അതിന്റെ അവശിഷ്ടങ്ങൾ സിത്രയിലെ ജനവാസ മേഖലയിൽ പതിക്കുകയായിരുന്നു.
ഇത്തരം വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് ബഹ്റൈനുണ്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും അധികൃതർ അറിയിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യം കൂടുതൽ ഐക്യത്തോടെ മുന്നേറുമെന്ന് വ്യക്തമാക്കിയ ക്യാപിറ്റൽ ഗവർണർ, ബാധിതരുടെ എല്ലാ ആവശ്യങ്ങളും അടിയന്തരമായി പരിഹരിക്കുമെന്നും ഉറപ്പുനൽകി.
Bahrain accelerates relief efforts in Sitra


































