ഷാർജ/ ദുബായ്/അബുദാബി: (https://gcc.truevisionnews.com/) പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അനധികൃതമായി പടക്കങ്ങൾ ശേഖരിക്കുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ കർശന നടപടിയുമായി ഷാർജ പൊലീസ്. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവും കുറഞ്ഞത് 10 ലക്ഷം ദിർഹം പിഴയും ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. പടക്കങ്ങൾ മൂലമുണ്ടാകുന്ന ഗുരുതരമായ തീപിടിത്തങ്ങളും ശാരീരിക പരിക്കുകളും ഒഴിവാക്കുകയാണ് ഈ കർശന നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ആഘോഷവേളകളിൽ പടക്കങ്ങൾ ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ രക്ഷിതാക്കൾ പ്രത്യേക മുൻഗണന നൽകണമെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.
ലൈസൻസില്ലാതെ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നത് അതീവ ഗുരുതര കുറ്റകൃത്യമായാണു യുഎഇ ഫെഡറൽ നിയമം കണക്കാക്കുന്നത്. നിയമവിരുദ്ധമായി പടക്ക വിൽപന ശ്രദ്ധയിൽപെട്ടാൽ 901 എന്ന നമ്പറിലോ പൊലീസിന്റെ സ്മാർട്ട് ആപ് വഴിയോ വിവരം അറിയിക്കണമെന്നും അഭ്യർഥിച്ചു.
അനധികൃതമായി പടക്കംപൊട്ടിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ദുബായ്, അബുദാബി പൊലീസും വ്യക്തമാക്കി. നിയമലംഘകരെ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധനയും ശക്തമാക്കി. ലൈസൻസ് എടുക്കാതെ ഇത്തരം ഉൽപന്നങ്ങൾ നിർമിക്കുക, ഉപയോഗിക്കുക, ഇറക്കുമതി, കയറ്റുമതി, മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകുക, പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി നടത്തുക എന്നിവയും കുറ്റകരമാണ്. നിയമ ലംഘകരെ കുറിച്ച് 999 എന്ന നമ്പറിലോ 8002626 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അബുദാബി പൊലീസ് അഭ്യർഥിച്ചു.
പെരുന്നാൾ ആഘോഷത്തിന് എത്തിച്ച 60 ടൺ പടക്കങ്ങൾ പിടികൂടി
ഷാർജ: പെരുന്നാൾ ആഘോഷങ്ങൾക്കായി അനധികൃതമായി രാജ്യത്തെത്തിച്ച 60 ടണ്ണോളം പടക്കങ്ങളും സ്ഫോടക വസ്തുക്കളും ഷാർജ പൊലീസ് പിടികൂടി. യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പടക്കവേട്ടകളിൽ ഒന്നാണിത്. ജനവാസ മേഖലകളിലെ വെയർഹൗസുകളിൽ അതീവ അപകടകരമായ രീതിയിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്.
ജനവാസ മേഖലകളിലെ വെയർഹൗസുകളിൽ അതീവ അപകടകരമായ രീതിയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. ലൈസൻസില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും സൂക്ഷിച്ചിരുന്ന ഇവ വൻ ദുരന്തത്തിന് കാരണമാകുമായിരുന്നെന്ന് ഷാർജ പൊലീസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് കോംപ്രിഹെൻസീവ് പൊലീസ് സ്റ്റേഷൻസ് ഡയറക്ടർ പറഞ്ഞു.
ജനവാസ മേഖലകളിൽ ഇത്രയും പടക്കങ്ങൾ സൂക്ഷിക്കുന്നത് വൻ സ്ഫോടനങ്ങൾക്കും തീപിടിത്തങ്ങൾക്കും കാരണമാകും. പടക്കങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് മാതാപിതാക്കൾ കുട്ടികളെ വിലക്കണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
60 tons of firecrackers brought for Eid celebrations seized



































