Mar 20, 2026 10:40 AM

കുവൈത്ത്: (gcc.truevisionnews.com) കുവൈറ്റില്‍ എനര്‍ജി ഡ്രിങ്കുകളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ച ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.

സഹകരണ സംഘങ്ങള്‍ക്ക് പുറമെ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങള്‍ വഴി മാത്രമേ ഇനി എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കാന്‍ അനുവാദമുള്ളു. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഗ്രോസറികളിലും കര്‍ശന നിരിക്ഷണവും ഉണ്ടാകും. വിദ്യാലയങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ എനര്‍ജി ഡ്രിങ്കുകളുടെ വില്‍പ്പന അനുവദിക്കില്ല. മാധ്യമങ്ങള്‍ വഴിയോ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ എനര്‍ജി ഡ്രിങ്കുകളുടെ പരസ്യം നല്‍കുന്നതിനും നിരോധനമുണ്ട്.

ഓരോ ബോട്ടിലിലും വ്യക്തമായ ആരോഗ്യ മുന്നറിയിപ്പുകള്‍ രേഖപ്പെടുത്തിയിരിക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.  എനര്‍ജി ഗ്രിങ്കിന്റെ ഉപയോഗത്തിനും നിയന്ത്രണങ്ങളുണ്ട്. 250 മില്ലി ലിറ്ററില്‍ 80 മില്ലി ഗ്രാമില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ക്കാണ് നിയന്ത്രണം ബാധകം. ഇത്തരം എനര്‍ജി ഡ്രിങ്കുകള്‍ ഒരു വ്യക്തി ഒരു ദിവസം രണ്ട് കാനിലധികം ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

നിയമം രാജ്യത്ത് ശക്തമായി നടപ്പാലാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ശക്തമായ നടപടി നേരിടേണ്ടി വകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് ഇത്തരം സ്ഥാപനങ്ങളെ കാത്തിരിക്കുന്നത്.



Kuwait imposes strict restrictions on the sale and use of energy drinks

Next TV

Top Stories










News Roundup