ദുബായ്: (https://gcc.truevisionnews.com/) ഒരു മാസത്തെ പുണ്യ റമദാൻ വ്രതാനുഷ്ഠാനത്തിന് വിരാമമിട്ട് യുഎഇയിൽ ചെറിയ പെരുന്നാൾ ആഘോഷത്തിന് തുടക്കമായി. വെള്ളിയാഴ്ച പുലർച്ചെ രാജ്യത്തുടനീളമുള്ള നൂറുകണക്കിന് പള്ളികളിൽ വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനായി ഒത്തുകൂടി.
സുരക്ഷാ കാരണങ്ങളാൽ ഇത്തവണ ഈദ്ഗാഹുകളിലോ പൊതുസ്ഥലങ്ങളിലോ പെരുന്നാൾ നമസ്കാരം അനുവദിച്ചിരുന്നില്ല. പകരം രാജ്യത്തെ പള്ളികളിൽ മാത്രമാണ് നമസ്കാരം നടന്നത്. ദുബായിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റും ഷാർജയിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് ഇതിനായുള്ള ക്രമീകരണങ്ങൾ നടത്തിയത്.
പ്രാർത്ഥനയ്ക്ക് എത്തുന്നവർ നേരത്തെ എത്തണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പെരുന്നാൾ ആഘോഷങ്ങൾ സുഗമമായി നടത്തുന്നതിനും വേണ്ടിയാണ് ഈ മുൻകരുതലുകൾ.
ദുബായിൽ രാവിലെ 6:40-നാണ് പെരുന്നാൾ നമസ്കാരം ആരംഭിച്ചത്. ദുബായ് റെസിലിയൻസ് സെന്ററിന്റെ ഏകോപനത്തിൽ 900-ലധികം പള്ളികളാണ് വിശ്വാസികൾക്കായി ഒരുക്കിയിരുന്നത്. 'മുഅദ്ദിൻ അൽ ഫ്രീജ്' പദ്ധതിയുടെ ഭാഗമായി പള്ളികളിൽ നിന്ന് തക്ബീർ ധ്വനികൾ മുഴങ്ങി. വൻ ജനപങ്കാളിത്തമാണ് പള്ളികളിൽ അനുഭവപ്പെട്ടത്. പുതുവസ്ത്രങ്ങൾ ധരിച്ചും പരസ്പരം ഈദ് ആശംസകൾ കൈമാറിയും വിശ്വാസികൾ പെരുന്നാളിന്റെ സന്തോഷം പങ്കുവെച്ചു.
Eid prayers in mosques, avoiding Eidgahs as part of safety precautions


































