കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഗൾഫ് മേഖലയിൽ യുദ്ധപ്രതീതി പടർത്തി ഇറാൻ്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അതീവ ജാഗ്രതാ നിർദ്ദേശം നൽകി.
കുവൈത്തിൽ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ എംബസി പരിസരത്തേക്ക് വരുന്നത് ഒഴിവാക്കണമെന്നും വീടുകൾക്കുള്ളിൽ സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്നും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബഹ്റൈനിലെ മനാമയിലുള്ള ഹോട്ടലുകളിൽ നിന്ന് അമേരിക്കൻ പൗരന്മാരോട് അടിയന്തരമായി ഒഴിയാൻ നിർദ്ദേശിച്ച എംബസി, വ്യക്തിഗത സുരക്ഷാ പദ്ധതികൾ പുനഃപരിശോധിക്കാനും ജാഗ്രത പാലിക്കാനും അറിയിച്ചു.
അതിനിടെ, കുവൈത്തിൽ ഇന്ന് രാവിലെ നിരവധി യുഎസ് സൈനിക വിമാനങ്ങൾ അപകടത്തിൽപ്പെട്ടതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
എന്നാൽ, കുവൈത്തിന് മുകളിൽ യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ അഹ്മദി റിഫൈനറി, യുഎഇയിലെ ആമസോൺ ഡാറ്റാ സെന്റർ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ദുബായ് ഉൾപ്പെടെയുള്ള ജിസിസിയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ട് ഇന്നും ഇറാന്റെ ഡ്രോണുകൾ എത്തിയതോടെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ബഹ്റൈനിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
ഇറാന്റെ പ്രകോപനം തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി.
Embassies in Kuwait and Bahrain issue warnings


































