റിയാദ്: (gcc.truevisionnews.com) കാലം മറച്ച ക്രൂരതയ്ക്ക് ശിക്ഷ. രാജ്യത്തെ നടുക്കിയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. ആശുപത്രിയിൽ നിന്ന് മൂന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയി ഇരുപത് വർഷത്തോളം സ്വന്തം മക്കളെ പോലെ വളർത്തിയ സൗദി വനിതക്കും കൂട്ടാളിയായ യമനി പൗരനുമാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.
സൗദിയുടെ ചരിത്രത്തിൽ ഇത്തരമൊരു കേസ് ഇതാദ്യമാണ്. സൗദി വനിത മര്‍യം അല്‍മിത് അബിൻ, കൂട്ടാളിയായ യമനി പൗരൻ മന്‍സൂര്‍ ഖായിദ് അബ്ദുല്ല എന്നിവർക്കാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്. ആശുപത്രിയിൽനിന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോകുകയും മറ്റുള്ളവരുടെ പേരിൽ പിതൃത്വം രേഖപ്പെടുത്തുകയും ചെയ്തു.
കുട്ടികൾക്ക് തിരിച്ചറിയൽ രേഖ സംഘടിപ്പിക്കാൻ ശ്രമിച്ചതോടെയാണ് അഞ്ചു വർഷം മുൻപ് സംഭവം പുറംലോകം അറിയുന്നത്. സ്വന്തം കുഞ്ഞുങ്ങളെ പോലെ ഇവർ കുട്ടികളെ വളർത്തുകയും ചെയ്തു. ദമാമിന് സമീപമുള്ള ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി, ദമാം മെറ്റേണിറ്റി ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് 1994 നും 2000ത്തിനും ഇടയിലാണ് കുട്ടികളെ ഇവർ തട്ടിയെടുത്തത്.
മൂന്നു കുഞ്ഞുങ്ങളെ ദുരൂഹസഹചര്യത്തിൽ കാണാതായത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇവരെ പിന്നീട് കണ്ടുപിടിക്കാൻ സാധിച്ചില്ല. കുട്ടികൾ വലുതായതോടെ ജോലി ആവശ്യാർഥം രേഖകൾ ഉണ്ടാക്കാൻ മർയം ശ്രമിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഇവർ മറ്റുള്ളവരിൽനിന്നും അകന്ന് ഒറ്റയ്ക്ക് താമസിച്ചിരുന്നതിനാലാണ് കുട്ടികളെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കാതിരുന്നത്.
നഴ്സുമാരുടെ വേഷം ധരിച്ചാണ് ഇവർ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയത്. ഡി.എൻ.എ പരിശോധന അടക്കം നടത്തിയാണ് മർയം കുറ്റം ചെയ്തതായി പൊലീസ് കണ്ടെത്തിയത്. കുട്ടികളെയും അവരുടെ യഥാർഥ മാതാപിതാക്കളെയും ഇത്രയും വർഷം മാനസികമായി പീഡിപ്പിക്കൽ, വിദ്യാഭ്യാസം അടക്കമുള്ള അവകാശം നിഷേധിക്കൽ, വ്യാജ വിവരം നൽകി അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതിയായ വനിതക്കും കൂട്ടുപ്രതിക്കും എതിരെ ചുമത്തിയത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
saudi woman executed for kidnapping three newborns