കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് തടവും പിഴയും നാടുകടത്തലും ഉൾപ്പെടെ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പരിഷ്കരിച്ച ഗതാഗത നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ. വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നത് നിയന്ത്രിക്കും.
അശ്രദ്ധയോടെ വാഹനമോടിക്കുക, റെഡ് സിഗ്നൽ മറികടക്കുക, റോഡിൽ മത്സരയോട്ടം നടത്തുക എന്നീ കുറ്റങ്ങൾക്ക് 150 ദിനാർ വീതം പിഴ ഈടാക്കും. കേസ് കോടതിയിലെത്തിയാൽ 600 മുതൽ 1000 ദിനാർ വരെ പിഴയും 3 വർഷം തടവും ലഭിച്ചേക്കാം.
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ പിഴ 75 ദിനാറാക്കി വർധിപ്പിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 30 ദിനാറും നിരോധിത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 15 ദിനാറും പിഴ നൽകേണ്ടിവരും.
വാഹനവുമായി റോഡിൽ അഭ്യാസപ്രകടനം നടത്തുന്നവർക്ക് തടവിനും പിഴയ്ക്കും പുറമേ നിശ്ചിത കാലം സാമൂഹിക സേവന പ്രവർത്തനവും നിർബന്ധമാക്കും. 5 പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം പരിഷ്കരിച്ച് മതിയായ ബോധവൽക്കരണവും നടത്തിയാണ് പ്രാബല്യത്തിൽ വരുത്തിയത്.
കുറ്റവും ശിക്ഷയും
∙ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 75 മുതൽ 300 ദിർഹം വരെ പിഴ. 3 മാസം തടവ്.
∙ ഭിന്നശേഷിക്കാർക്കുള്ള പാർക്കിങ് ദുരുപയോഗം ചെയ്താൽ 150 ദിനാർ മുതൽ 1000 ദിനാർ വരെ പിഴ. 3 വർഷം വരെ തടവ്.
∙ ലൈസൻസില്ലാതെ വാഹനമോടിക്കുക, റദ്ദാക്കിയ ലൈസൻസോ തെറ്റായ ലൈസൻസോ ഉപയോഗിച്ച് വാഹനമോടിച്ചാൽ 75 ദിനാർ മുതൽ 300 ദിനാർ വരെ പിഴ, 3 മാസം വരെ തടവ്.
#Trafficviolation #increased #prison #sentences #fines #Kuwait #effective #today