മസ്‌കത്ത്: രാജ്യത്തെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഫോണ്‍ നമ്പറുകള്‍ വഴി ബാങ്ക് ട്രാന്‍സ്ഫറുകള്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ക്രയവിക്രയങ്ങള്‍, കസ്റ്റമര്‍ സര്‍വീസ് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ എന്നിവ ത്വരിതപ്പെടുത്തുക, പണമിടപാടിലെ സുരക്ഷാ അപകട സാധ്യതകള്‍ കുറയ്ക്കുക, സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലാണ് ഇ-പേയ്മെന്റ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഇത് നടപ്പില്‍ വരുത്താത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
ഇലക്ട്രോണിക് പേയ്‌മെന്റ് ഓപ്ഷനുകള്‍ നല്‍കാത്ത സ്ഥാപനങ്ങക്കെതിരെ ഉപഭോക്താക്കള്‍ക്ക് തജാവുബ് പ്ലാറ്റ്‌ഫോം വഴി റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഇ- പേയ്മെന്റ് സംവിധാനം ഒരുക്കിയില്ലെങ്കില്‍ 100 റിയാലാണ് പിഴ. മോഷണം, വഞ്ചന, വ്യാജ ബില്ലിങ് എന്നിവ തടയലും ഇതിന്റെ ലക്ഷ്യങ്ങളാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഫൂഡ് സ്റ്റഫ് സ്ഥാപനങ്ങള്‍, സ്വര്‍ണം, വെള്ളി വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്ററന്റുകള്‍, കഫേകള്‍, പച്ചക്കറി പഴ വര്‍ഗ്ഗ വ്യാപാര സ്ഥാപനങ്ങള്‍, ഇലക്ട്രോണിക് സ്ഥാപനങ്ങള്‍, കെട്ടിട നിര്‍മാണ ഉൽപന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പുകയില ഉൽപന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായ മേഖല, കോംപ്ലക്‌സുകള്‍, മാളുകള്‍, ഗിഫ്റ്റ് ഇനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലാണ് ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കിയത്.
#Instructions #ensure #electronic #payment #facilities #commercial #establishments #Oman