മനാമ: (gcc.truevisionnews.com) ബഹ്റൈനില്‍ തെറ്റായ രീതിയിൽ പ്രസവ ശസ്ത്രക്രിയ നടത്തി നവജാത ശിശുവിന് അംഗവൈകല്യം വരുത്തിയ സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കും പിഴ ചുമത്തി കോടതി. ഹൈ സിവില്‍ അപ്പീല്‍ കോടതിയാണ് 60,000 ദിര്‍ഹം പിഴ ചുമത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.
പ്രസവ ശസ്ത്രക്രിയയില്‍ കുഞ്ഞിന്‍റെ തലച്ചോറിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതോടെയാണ് 90 ശതമാനത്തോളവും കുഞ്ഞിന് ആജീവനാന്ത അംഗവൈകല്യത്തിനുള്ള സാധ്യതയുണ്ടായത്.
യുവതിയുടെ പ്രസവ സമയത്ത് സിസേറിയന്‍ ആവശ്യമായി വരുകയും കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍ സക്ഷന്‍ ഉപകരണം ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍, ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു. കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ കരഞ്ഞിരുന്നില്ല.
കൂടാതെ ഓക്സിജന്‍ എടുക്കാൻ കഴിയാതെ വരുകയും തലച്ചോറിന് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. ഹൃദയമിടിപ്പും കുറവായിരുന്നതിനാല്‍ കുഞ്ഞിനെ ഉടന്‍ തന്നെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റി. അവിടെ അത്യാഹിത നിലയില്‍ 40 ദിവസത്തോളം കഴിയേണ്ടിവന്നു .
സംഭവത്തില്‍ ആവശ്യമായ മെഡിക്കല്‍ രീതികള്‍ കൃത്യമായി പാലിക്കപ്പെട്ടോ തുടങ്ങി നിരവധി കാര്യങ്ങള്‍ അന്വേഷിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റിയില്‍ നിന്നുള്ള വിദഗ്ധരോട് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വിശദമായ അന്വേഷണത്തിനൊടുവില്‍ ഡോക്ടറുടെ ഭാഗത്താണ് പിഴകൾ സംഭവിച്ചതെന്ന് കണ്ടെത്തി.
ശസ്ത്രക്രിയ നടക്കുമ്പോള്‍ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് പരിശോധിക്കുന്നതില്‍ ഡോക്ടര്‍ പരാജയപ്പെട്ടിരുന്നെന്നും സക്ഷൻ ഡെലിവറി സംബന്ധിച്ച അപകടസാധ്യതകൾ മാതാപിതാക്കളുമായി സംസാരിച്ചിരുന്നില്ലെന്നും വ്യക്തമായി. തുടർന്നാണ് ആശുപത്രിക്കും ഡോക്ടർക്കും പിഴ ചുമത്തിക്കൊണ്ട് കോടതി ഉത്തരവിട്ടത്.
#Newbornbaby #suffers #lifelong #disability #obstetric #surgery #Hospital #doctor #fined #Bahrain