അബുദാബി: ( https://gcc.truevisionnews.com/) യുഎഇക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. രാജ്യ സുരക്ഷയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും യുഎഇ എടുക്കുന്ന നടപടികൾ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു. മേഖലയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾക്കിടയിലും യുഎഇ നേതൃത്വം പ്രകടിപ്പിക്കുന്ന വിവേകത്തെയും മനോധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു. വെള്ളിയാഴ്ച അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്.
യുഎഇ തന്‍റെ രണ്ടാമത്തെ വീട് പോലെയാണെന്ന് മോദി പറഞ്ഞു. തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. പ്രയാസകരമായ ഘട്ടങ്ങളിൽ യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും യുഎഇ സർക്കാരിനോടും രാജകുടുംബത്തോടും പ്രധാനമന്ത്രി കടപ്പാട് അറിയിച്ചു.
ഫെബ്രുവരിയിൽ യുഎഇ ലക്ഷ്യമിട്ടുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ മോദി ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഈ സാഹചര്യത്തെ യുഎഇ നേരിട്ട രീതി അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ പ്രതിഫലിക്കുന്ന പ്രാദേശിക സംഘർഷങ്ങൾ പരിഹരിക്കാൻ ചർച്ചകൾക്കും നയതന്ത്രത്തിനുമാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും നിലനിർത്തുന്നത് ഇന്ത്യയുടെ മുൻഗണനാ പട്ടികയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഇന്ത്യയും -യുഎഇയും ധാരണ പത്രങ്ങൾ കൈമാറുകയും ചെയ്തു.
India's full support for UAE's security; Modi strongly condemns Iran's attacks




































