അബുദാബി: ( gcc.truevisionnews.com ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശപര്യടനം ഇന്ന് ആരംഭിക്കും. യാത്രയുടെ ആദ്യ ഘട്ടമായി പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിൽ വെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ, സമുദ്ര സുരക്ഷ, ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാര പാതകളുടെ സുരക്ഷ എന്നിവ ചർച്ചയാകും.
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. (2023-24 കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 84 ബില്യൺ ഡോളറിലെത്തിയിരുന്നു).
യുഎഇയിലുള്ള 4.7 ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും കൂടിക്കാഴ്ചയിൽ ഇടംപിടിക്കും. കുറഞ്ഞ മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന സന്ദർശനമാണെങ്കിലും, ഇരു നേതാക്കളും തമ്മിലുള്ള ആത്മബന്ധവും നയതന്ത്ര പ്രധാന്യവും വ്യക്തമാക്കുന്നതാണ് ഈ യാത്രയെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ യുഎഇ പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചതും സമാനമായ രീതിയിലായിരുന്നു.
യുഎഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങളിലേക്ക് തിരിക്കും. ഈ രാജ്യങ്ങളുമായുള്ള വ്യാപാര-നിക്ഷേപ പങ്കാളിത്തം ശക്തമാക്കുകയാണ് ലക്ഷ്യം. സന്ദർശനം പൂർത്തിയാക്കി മെയ് 20-ന് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തും.
Modi to Abu Dhabi to renew friendship; Meets UAE President today





































