റിയാദ്: (truevisionnews.com) ഗൾഫ് മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകി.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും റിയാദിലെ എംബസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ നിലവിൽ ലഭ്യമായ വിമാന സർവീസുകളെ എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
വ്യോമപാതകൾ അടയ്ക്കുന്നതും വിമാനങ്ങൾ റദ്ദാക്കുന്നതും പ്രവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ. അതേസമയം, ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർണ്ണായക നീക്കങ്ങളാണ് നടക്കുന്നത്.
ടെഹ്‌റാനിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവർക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും എംബസി നേരിട്ട് ഉറപ്പാക്കിയിട്ടുണ്ട്.
എന്നാൽ, മടങ്ങാൻ തയ്യാറാകാത്ത ചുരുക്കം ചില വിദ്യാർത്ഥികൾ മാത്രമാണ് നിലവിൽ ടെഹ്‌റാനിൽ തുടരുന്നത്. ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് എംബസികൾ രക്ഷാപ്രവർത്തനവും ജാഗ്രതാ നിർദ്ദേശങ്ങളും ഊർജിതമാക്കിയത്.
Embassy advice to Indians in Saudi Arabia


































