ദുബായ്: (gcc.truevisionnews.com) പുണ്യമാസത്തിന്റെ വരവറിയിച്ച് ആകാശത്ത് അമ്പിളിക്കലയുടെ വെള്ളിവെളിച്ചം. അതോടെ, വ്രതശുദ്ധിയുടെ പുണ്യദിനരാത്രങ്ങളിലേക്കു വിശ്വാസിസമൂഹം പ്രവേശിച്ചു.
ഇന്നുമുതൽ മനസ്സും ശരീരവും ദൈവത്തിലർപ്പിച്ച്, ഭക്ഷണം ത്യജിച്ച്, കഠിനനോമ്പിന്റെ പുണ്യം സ്വീകരിക്കാൻ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. യുഎഇ, സൗദി, ഒമാൻ എന്നിങ്ങനെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് റമസാൻ ഒന്ന്.
നോമ്പിന്റെ ആദ്യനാളുകളിൽ കാലാവസ്ഥയും അനുകൂലമാണ്. യുഎഇയിലെ പകലുകൾക്ക് ഇപ്പോൾ ചൂടു കുറവാണ്. മാസപ്പിറവി അറിയാൻ വിപുലമായ ഒരുക്കങ്ങളാണ് യുഎഇ നടത്തിയത്. ഇക്കുറി ആദ്യമായി ഡ്രോണും ഉപയോഗിച്ചു.
നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡ്രോൺ ആകാശനിരീക്ഷണം നടത്തിയത്. ഡ്രോൺ വഴി ലഭിക്കുന്ന ദൃശ്യങ്ങൾ നേരിട്ടു ചന്ദ്രനെ കാണുന്നതിനു തുല്യമായി പരിഗണിക്കുമെന്നു ഫത്വ കൗൺസിൽ അറിയിച്ചിരുന്നു.
ഒപ്പം പരമ്പരാഗത രീതിയിൽ, നേരിട്ടു ചന്ദ്രനെ നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. മഗ്‌രിബ് പ്രാർഥനകൾക്കു ശേഷം ചന്ദ്രപ്പിറവി ദൃശ്യമായതായി അബുദാബിയിൽ നിന്നാണ് ഔദ്യോഗിക അറിയിപ്പ് എത്തിയത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും റമസാൻ ആശംസകൾ നേർന്നു.
* ഇന്നുമുതൽ പ്രത്യേക സമയക്രമം
റമസാൻ പ്രമാണിച്ച്, ഇന്നുമുതൽ രാജ്യം പ്രത്യേക സമയക്രമത്തിലേക്കു മാറും. ഓഫിസുകളിലെ പ്രവൃത്തിസമയം മാറ്റിയിട്ടുണ്ട്. വാഹനങ്ങൾക്കുള്ള സാലിക്ക് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 6 ദിർഹമായിരിക്കും. രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ രാത്രി 2 വരെയും 4 ദിർഹമായിരിക്കും സാലിക്ക്. രാത്രി 2നും രാവിലെ 7നുമിടയിൽ സാലിക്ക് ഉണ്ടായിരിക്കില്ല.
#holy #month #born #community #believers #fasting #purity #today #Ramadan #Gulfcountries