ദോഹ: (https://gcc.truevisionnews.com/) ഖത്തറിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്നവർക്ക് ഇനി മുതൽ ഹെൽത്ത് കാർഡ് നിർബന്ധമില്ല. ഹമദ് മെഡിക്കൽ കോർപ്പറേഷൻ , പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവിടങ്ങളിൽ സേവനം തേടുന്നവർക്ക് ഖത്തർ ഐഡി ഹാജരാക്കി ചികിത്സാ നടപടികൾ പൂർത്തിയാക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ പരിഷ്കാരമനുസരിച്ച്, ഹെൽത്ത് കാർഡുകൾ അച്ചടിച്ച് നൽകുന്ന രീതി മന്ത്രാലയം പൂർണ്ണമായും നിർത്തലാക്കി. നേരെത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ താമസക്കാർക്ക് സബ്‌സിഡി നിരക്കിൽ സേവനങ്ങൾ ലഭ്യമാകാൻ ഹെൽത്ത് കാർഡ് കാണിക്കേണ്ടത് അനിവാര്യമായിരുന്നു.
ഖത്തർ ഐഡി നമ്പറുമായി ഹെൽത്ത് കാർഡ് വിവരങ്ങൾ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സിസ്റ്റം വഴി വിവരങ്ങൾ വേഗത്തിൽ പരിശോധിക്കാനാകും. സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങൾക്കായി എത്തുമ്പോൾ നിർബന്ധമായും ഖത്തർ ഐഡി കൈവശം വെക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
കാർഡ് അച്ചടിക്കുന്നത് നിർത്തിയെങ്കിലും ഹെൽത്ത് കാർഡ് സേവനങ്ങൾക്കുണ്ടായിരുന്ന വാർഷിക പുതുക്കൽ ഫീസുകൾ പഴയപടി തന്നെ തുടരും. സാധാരണ പ്രവാസികൾക്ക് 100 റിയാലും, സ്പോൺസർഷിപ്പിന് കീഴിലുള്ള ഗാർഹിക തൊഴിലാളികൾക്ക് 50 റിയാലുമാണ് വാർഷിക പുതുക്കൽ ഫീസ്. ഖത്തർ ഐഡി ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് കാർഡ് പുതുക്കിയിരിക്കണം. 'ഹുക്കൂമി' പോർട്ടൽ വഴിയോ Nar'aakom ആപ്പ് വഴിയോ ഓൺലൈനായി തുക അടച്ച് ഹെൽത്ത് കാർഡ് പുതുക്കാം.
Health cards no longer required for treatment in Qatar government hospitals




































