#Latest News #Riyad #Hajj pilgrims #Return
റിയാദ്: (gcc.truevisionnews.com) ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയാക്കിയ തീർഥാടകരുടെ സുഗമമായ മടക്കയാത്രയ്ക്കായി സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ പൂർണ സജ്ജമായതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഹാജിമാർക്ക് തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് ഒട്ടും തടസ്സമില്ലാതെ മടങ്ങുന്നതിനായി വിപുലമായ സുരക്ഷാ-യാത്രാ ക്രമീകരണങ്ങളാണ് രാജ്യം ഒരുക്കിയിട്ടുള്ളത്. ഹജ്ജ് തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ റിയാദ് ഉൾപ്പെടെയുള്ള 6 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി 60,000 സർവീസുകളിലായി 14 ലക്ഷം ഹാജിമാർ അടക്കം ആകെ 95 ലക്ഷത്തിലധികം യാത്രക്കാരെയാണ് സൗദി വിജയകരമായി സ്വീകരിച്ചത്.
അന്താരാഷ്ട്ര തലത്തിലുള്ള 86 പ്രമുഖ എയർലൈനുകളാണ് ഈ വൻ വ്യോമ സർവീസുകളുടെ ഭാഗമായത്. ദുൽ ഹിജ്ജ 13-ന് ആരംഭിച്ച തീർഥാടകരുടെ മടക്കയാത്ര വരും മാസം മുഹറം 15 വരെ നീണ്ടുനിൽക്കും.
വിവിധ സർക്കാർ-സ്വകാര്യ വകുപ്പുകളുമായി കൃത്യമായി സഹകരിച്ച് 'മത്താറാത്ത് ഹോൾഡിങ് കമ്പനി'യാണ് ഇതിനായുള്ള സമഗ്രമായ പ്രവർത്തന പദ്ധതികൾ വിമാനത്താവളങ്ങളിൽ നടപ്പിലാക്കുന്നത്.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് പുറമെ പ്രിൻസ് അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ്, ത്വാഇഫ്, കിങ് ഖാലിദ്, കിങ് ഫഹദ് എന്നീ വിമാനത്താവളങ്ങളാണ് തീർഥാടകരുടെ യാത്രാ സൗകര്യത്തിനായി പ്രത്യേകമായി നീക്കിവെച്ചിട്ടുള്ളത്.
ഈ വിമാനത്താവളങ്ങളിലായി ഹജ്ജ് തീർഥാടകർക്ക് മാത്രമായി 13 സവിശേഷ ട്രാവൽ ലോഞ്ചുകൾ സജ്ജീകരിച്ചിട്ടുണ്ട്. എമിഗ്രേഷൻ അടക്കമുള്ള യാത്രാ നടപടികൾ വേഗത്തിലാക്കാനും പ്രവർത്തനക്ഷമത ഉറപ്പാക്കാനുമായി 22,000-ത്തിലധികം ജീവനക്കാരാണ് 24 മണിക്കൂറും ഷിഫ്റ്റുകളിലായി വിമാനത്താവളങ്ങളിൽ സേവനമനുഷ്ഠിക്കുന്നത്.
Content Highlight: Saudi Civil Aviation Authority says airports ready for Hajj pilgrims' return journey





































