മനാമ: ( https://gcc.truevisionnews.com/) ജെഇഇ പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യക്ക് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചത് പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസമായെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷവും ഉയർന്ന വിമാന ടിക്കറ്റ് നിരക്കും കാരണം പതിനേഴോളം വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിലാണ്. പരീക്ഷാ കേന്ദ്രം ബഹ്‌റൈനിൽ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് മാറ്റുന്നതിനായി 39 വിദ്യാർത്ഥികളാണ് എൻടിഎ (NTA) പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. എന്നാൽ 22 വിദ്യാർത്ഥികൾക്ക് കേന്ദ്രം മാറ്റി ലഭിച്ചപ്പോൾ ബാക്കി 17 പേരുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇതോടെ പരീക്ഷ എഴുതാൻ കഴിയുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.
ഇവർക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചിരിക്കുന്നത് ബഹ്റൈനിലാണ്. അഡ്മിറ്റ് കാർഡുകൾ പുറത്തിറങ്ങിയപ്പോൾ, ഇന്ത്യയിൽ തെരഞ്ഞെടുത്ത കേന്ദ്രങ്ങൾക്ക് പകരം പരീക്ഷാ കേന്ദ്രമായി ഇപ്പോഴും 'ഇന്ത്യൻ സ്കൂൾ, ബഹ്‌റൈൻ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിദ്യാർത്ഥികള്‍ വലിയ ആശങ്കയിലാണ്. പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും മാതാപിതാക്കളും അധികൃതർക്ക് നിരവധി തവണ അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് ലോകകേരള സഭ അംഗവും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയുമായ സുധീർ തിരുനിലത്ത് കത്ത് അയച്ചിരുന്നു. എത്രയും വേഗം അധികൃതർ ഈ വിഷയത്തിൽ ഇടപെടുകയും വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുകയും വേണമെന്നതാണ് ആവശ്യം.
JEE exam center not changed; 17 expatriate students who arrived in India are in crisis, their request to change the center was not resolved

































