അബുദാബി: (gcc.truevisionnews.com) യുഎഇയിൽ വ്യാപകമായ ഡിജിറ്റൽ ഭിക്ഷാടനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്. 2024ൽ മാത്രം അത്തരം 1200ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെന്ന് അധികൃതർ വെളിപ്പെടുത്തി.
റമസാൻ, പെരുന്നാൾ അവധി ദിവസങ്ങളിൽ ഓൺലൈൻ ഭിക്ഷാടനം വർധിക്കാനിടയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്. വ്യക്തിഗതവിവരങ്ങളോ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നമ്പറുകളോ ആരുമായും പങ്കുവയ്ക്കരുതെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി ഓർമിപ്പിച്ചു.
കെട്ടിച്ചമച്ച കഥകൾ, ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആൾമാറാട്ടം തുടങ്ങിയ ചതികളിൽ വീണുപോകരുതെന്നു പറഞ്ഞ അദ്ദേഹം അത്തരം തട്ടിപ്പ് ശൃംഖലകൾ തകർക്കുന്നതിനും സൈബർ കുറ്റവാളികളെ പിടികൂടുന്നതിനും കൗൺസിൽ നിയമപാലകരുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
‘രഹസ്യവിവരമോ ഒടിപിയോ മറ്റാർക്കും പറഞ്ഞുകൊടുക്കരുത്. സംശയാസ്പദമായ ലിങ്കിൽ ക്ലിക് ചെയ്യരുത്, അത്തരം അറ്റാച്ച്മെന്റുകൾ ഡൗൺലോഡ് ചെയ്യരുത്, ഔദ്യോഗികവും സർക്കാർ അംഗീകൃതവുമായ ചാരിറ്റി സ്ഥാപനങ്ങൾ വഴി മാത്രമേ സംഭാവന നൽകാവൂ’– അദ്ദേഹം കൂട്ടിച്ചേർത്തു.
#Widespread #online #begging #UAE #CyberSecurityCouncil #issues #warning