#LATEST NEWS #MAKKHA #Arafa #EID #SAUDI ARABIA
മക്ക: (gcc.truevisionnews.com) ലോകമെമ്പാടുമുള്ള 165 രാജ്യങ്ങളിൽ നിന്നായി പതിനെട്ട് ലക്ഷത്തോളം തീർഥാടകർ പങ്കെടുത്ത ഹജ്ജിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം സമാപിച്ചു. കത്തുന്ന ചൂടിനെ അവഗണിച്ചും പാപമോചനത്തിനായും ലോകസമാധാനത്തിനായും പ്രാർത്ഥനാനിർഭരമായി വിശ്വാസികൾ അറഫയിൽ ഒത്തുകൂടി.
നമിറ പള്ളിയിൽ നടന്ന അറഫാ പ്രഭാഷണത്തിന് മദീന പ്രവാചക പള്ളി ഇമാം ഡോ. അലി അൽ ഹുദൈഫി നേതൃത്വം നൽകി. മാനവിക സമത്വത്തെക്കുറിച്ച് ഓർമിപ്പിച്ച അദ്ദേഹം, ഹജ്ജിനെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കും വിഭാഗീയതയ്ക്കുമുള്ള വേദിയാക്കരുതെന്ന് ആഹ്വാനം ചെയ്തു. മലയാളം ഉൾപ്പെടെ 50 ഭാഷകളിൽ പ്രഭാഷണം തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
ഇന്ത്യൻ ഹാജിമാരുൾപ്പെടെയുള്ള തീർഥാടകർ ചൊവ്വാഴ്ചയോടെയാണ് അറഫയിലെത്തിയത്. കഠിനമായ ചൂടിൽ അവശരായവർക്ക് സന്നദ്ധപ്രവർത്തകർ ആവശ്യമായ സഹായങ്ങൾ നൽകി. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗികളായ ഹാജിമാരെപ്പോലും പ്രത്യേക ആംബുലൻസുകളിൽ അധികൃതർ അറഫയിൽ എത്തിച്ചിരുന്നു. സൂര്യാസ്തമയം വരെ പ്രാർത്ഥനയിൽ മുഴുകിയ തീർഥാടകർ തുടർന്ന് മുസ്ദലിഫയിലേക്ക് നീങ്ങി.
അവിടെ രാപ്പാർത്ത ശേഷം ബുധനാഴ്ച പുലർച്ചെ മിനായിലെത്തി കല്ലേറ് കർമവും ബലികർമവും പൂർത്തിയാക്കും. തുടർന്ന് മസ്ജിദുൽ ഹറാമിലെത്തി ഇഫാദത്തിന്റെ ത്വവാഫും സഅ്‌യും നിർവഹിക്കുന്നതോടെ ഹജ്ജ് ചടങ്ങുകൾക്ക് അർദ്ധവിരാമമാകും.

Content Highlight: Content highlight:- Arafa Sangam, attended by around 1.8 million pilgrims, concluded with prayers




































