റിയാദ് : ( gcc.truevisionnews.com ) സൗദി അറേബ്യയിൽ രണ്ട് വ്യത്യസ്ത കേസുകളിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിതയെ ആസിഡ് ഒഴിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സ്വദേശി പൗരനും, മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിദേശിയുമാണ് ശിക്ഷിക്കപ്പെട്ടത്.
സൗദി വനിതയായ മസ്‌ന ബിന്‍ത് സ്വാലിഹ് ബിന്‍ അബ്ദുല്ല അല്‍ആയിദിനെ ആസിഡ് ഒഴിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷ ഇന്ന് അൽഖസീമിൽ നടപ്പാക്കി. സൗദി പൗരനായ മുഹമ്മദ് ബിന്‍ തുര്‍ക്കി ബിന്‍ സായിഫ് അല്‍മുതൈരി ആണ് ശിക്ഷിക്കപ്പെട്ടത്.
മസ്‌നയുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച് കടുത്ത ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കിയായിരുന്നു മുഹമ്മദ് കൊലപാതകം നടത്തിയത്. കോടതി വിധിച്ച വധശിക്ഷാ വിധിക്ക് രാജകൽപ്പന കൂടി ലഭിച്ചതോടെയാണ് ഇന്നലെ ശിക്ഷ നടപ്പിലാക്കിയത്.
സൗദിയിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ സ്വദേശിക്കും ഇന്നലെ വധശിക്ഷ നടപ്പാക്കി. ബെനിൻ പൗരനായ അബ്ദു ജാനിയൊ അലാബി അകാദിരി ആണ് മക്ക പ്രവിശ്യയിൽ ശിക്ഷിക്കപ്പെട്ടത്. രാജ്യത്തേക്ക് വൻതോതിൽ കൊക്കൈൻ കടത്തുന്നതിനിടെയാണ് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ലഹരിമരുന്നിനെതിരെയുള്ള സൗദി സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഭാഗമായാണ് നടപടി
Saudi Arabia executes two people in separate cases




































